Thursday, January 13, 2011

എന്റെ ഗ്രാമം


ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടിലാണ് ഞാന്‍ ജനിച്ചു വീണ എന്‍റെ ഗ്രാമത്തില്‍ ഞാന്‍ സ്ഥിരമായി താമസത്തിനു എത്തുന്നത്. എന്‍റെ പതിനഞ്ചാം വയസ്സില്‍. അതുവരെ ഗ്രാമത്തിനു പുറത്തായിരുന്നു. സുന്ദരമായി ഒഴുകിക്കൊണ്ടിരിക്കുന്ന നിളാ നദിക്കരയില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ പേരൂര്‍ എന്ന ഗ്രാമം. അധികം വീതിയില്ലാത്ത ഇടവഴികളും, വളരെ ഇടുങ്ങിയ കാളവണ്ടി വഴികളും മാത്രമുണ്ടായിരുന്ന എന്‍റെ ഗ്രാമം. നിളയുടെ വടക്കേ അരികിലൂടെ കൊച്ചിന്‍ മദ്രാസ് റെയില്‍ പാത. വടക്ക് പാലക്കാട് പൊന്നാനി മെയിന്‍ റോഡും തെക്ക് നിളാ നദിയും അതിര് പങ്കിടുന്ന എന്‍റെ ഗ്രാമത്തില്‍ ഓല മേഞ്ഞ വീടുകളും അപൂര്‍വ്വം ഓടിട്ട വീടുകളും മാത്രം. എല്ലായിടത്തും പച്ചപ്പ്‌ തന്നെ. തവളക്കണ്ണന്‍ , വട്ടന്‍, ചെങ്കഴമ എന്നീ നാടന്‍  നെല്ലിനങ്ങള്‍ തികച്ചും ജൈവവളപ്രയോഗത്താല്‍ പച്ച പിടിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍, നാടാകെ കരിമ്പനകള്‍ , തല ഉയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍, മോടന്‍ നെല്ല് പച്ച പിടിപ്പിച്ച പറമ്പുകള്‍, ചാമ വിതച്ച പറമ്പുകള്‍ എന്നിങ്ങനെ എല്ലാ കാഴ്ചകളും മറക്കാനാകാത്ത പ്രകൃതി ദ്രിശ്യങ്ങള്‍ തന്നെ. വല്ലപ്പോഴും കരി തുപ്പി ഓടുന്ന തീവണ്ടിയും ബസ്സുകളും , കട കട ശബ്ദമുണ്ടാക്കി കടന്നു വരുന്ന തീത്തന്റെ കാളവണ്ടിയും , ഒറ്റപ്പാലത്ത് നിന്ന് വല്ലപ്പോഴും വരുന്ന യൂസഫിന്റെ ഷെവര്‍ലെ ടാക്സി കാറും ഒക്കെ കാണുവാന്‍ ഓടി കൂടുമായിരുന്ന കാലം.
                  വല്ലപ്പോഴും പുര പണിയാന്‍ വേണ്ടി ആരെങ്കിലും കരിമ്പന മുറിച്ചിട്ടാല്‍ മഴുവും വെട്ടുകത്തിയുമായി അതിന്റെ ഇളം തൂമ്പ് പൊളിച്ചെടുത്ത് പച്ചക്ക് തിന്നുന്നതും, അതിന്റെ ആരുള്ള ഭാഗം ഒഴിച്ചുള്ള വെള്ള മാവ് പോലുള്ള ഭാഗം മുറിച്ചെടുത്ത് ഇടിച്ചു വെള്ളത്തിലിട്ടു ഊട്ടി കുഴമ്പു രൂപത്തില്‍ കിട്ടുന്നഎടുത്തു ശര്‍ക്കരയും കൂട്ടി അടുപ്പത്ത് വെച്ചു വിരകി തിന്നാന്‍ തിരക്ക് കൂട്ടുമായിരുന്ന കാലം. ആശാരിമാര്‍ ഉളി വെച്ചു പനയുടെ കഴുക്കോല്‍ ചെത്തുന്നതും മരങ്ങള്‍ ചിന്ദൂരം വെച്ചു മിനുസപ്പെടുത്തുന്നതും നോക്കി നില്‍ക്കാന്‍ എന്ത് രസം. ജലസംപുഷ്ടമായ നിളയും നിറയെ കുളങ്ങളും ഉള്ള ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ എല്ലാവരും ചെറുപ്പത്തില്‍ തന്നെ ഒന്നാം തരം നീന്തല്‍ താരങ്ങള്‍! ബാത്ത് റൂം കുളികള്‍ വന്നതിന്റെയും നീന്തല്‍ അന്യം നിന്നതിന്റെയും ദുരന്തങ്ങള്‍ നാം ഇപ്പോള്‍ കാണുന്നുണ്ടല്ലോ. കരിമ്പനുടെ വിത്തുകള്‍ പനംപഴമെന്നു പറയുന്നവ എടുത്തു മഴക്കാലം തുടങ്ങുമ്പോള്‍ മണ്ണില്‍ കുഴിച്ചിട്ടു വേനല്‍ തുടങ്ങുമ്പോള്‍ മുളക്കാന്‍ തുടങ്ങിയ പനകള്‍ എടുത്തു വേവിച്ചു തിന്നാന്‍ ഒരു രസം തന്നെയാണ് . ഇതിനെ കൂമ്പ് എന്നാണു ഞങ്ങള്‍ വിളിക്കുക.
                 വിദ്യാഭ്യാസ കാര്യത്തില്‍ ആവശ്യക്കാരന് പഠിക്കാന്‍ എല്ലാ സൌകര്യവും ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. പത്ത് കിലോ മീറ്റര്‍ അകലെ ഒറ്റപ്പാലത്ത് കോളേജും ഗ്രാമാതിര്‍ത്തിയില്‍ തന്നെ രണ്ടു ഹൈസ്കൂളുകളും ഉണ്ട്. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു അന്ന് തന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ സൗകര്യമുണ്ടായിരുന്നു. സദനം കുമാരന്‍ എന്ന കൊല്ലാക്കല്‍ കുമാരന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയില്‍ നടത്തി വന്നിരുന്ന ഗാന്ധി സേവ സദനം എന്ന സ്ഥാപനവും അതിന്റെ കീഴില്‍ നടത്തി വന്നിരുന്ന സ്കൂളുകളും എല്ലാം ഞങ്ങളുടെ ഗ്രാമത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിലെ നേരത്തെ തുടങ്ങിയ  കുതിപ്പാണെന്നു പറയാതിരിക്കാന്‍ കഴിയില്ല.കുറച്ചു കൃഷിക്കാരും കൂടുതല്‍ തൊഴിലാളികളും താമസിച്ചു വരുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ പട്ടിണി അന്യമായിരുന്നില്ല.

ഹിന്ദു മതവും ഇസ്ലാം മതവും വിശ്വസിക്കുന്ന ഏതാനും കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു അന്നത്തെ ഗ്രാമം. എവിടെയും സ്നേഹം തുളുമ്പുന്ന വിളിയും സഹായങ്ങളും മാത്രം. ഒന്നിനും ജാതിയും മതവും അതിര്‍വരമ്പുകള്‍ ഇട്ടിരുന്നില്ല. ഇന്നും അങ്ങിനെ തന്നെയാണ്. നാണി വല്യമ്മയും കുട്ടപ്പന്‍ മുത്തപ്പായിയും കുട്ടി അച്ച്ച്ചനും സുലൈമാന്‍ എളാപ്പയും സൈതലവി അമ്മാങ്കയും എല്ലാവര്ക്കും സ്വന്തം. എല്ലാം  പരസ്പരം പങ്കു വെച്ചു സംതൃപ്തമായി കഴിഞ്ഞിരുന്ന കാലം. പഞ്ഞമാസങ്ങളില്‍ കൂലി തൊഴിലാളികളെ അറിഞ്ഞു സഹായിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ . അക്കൂട്ടത്തില്‍ കുമാരന്‍ വൈദ്യര്‍ , കൂത്ത്ര ഭാസ്കരന്‍ മാമ, മുരുകന്‍ വല്യച്ചന്‍ എന്നിവരെയൊക്കെ എങ്ങിനെ മറക്കാന്‍.


ഭാസ്കരന്‍ മാമ
ശുശ്രൂഷാ രംഗത്ത് അക്കാലത്ത് മിലിട്ടറിയില്‍ നിന്ന് സേവനം മതിയാക്കി വന്ന ഡോക്ടര്‍ പി. എം നായര്‍ എന്ന പതിയില്‍ മാധവന്‍ നായര്‍ മരുന്നിന്റെ വില മാത്രം ഈടാക്കി ആതുര ശുശ്രൂഷ നടത്തിയിരുന്നു. ഒറ്റപ്പാലത്ത് നിന്നും സമീപ പ്രദേശമായ കോങ്ങാട് മുതലായ സ്ഥലങ്ങളില്‍ നിന്നുമൊക്കെ രാവിലെ സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ എത്തുമായിരുന്നു. വേണ്ടത്ര വാഹന സൌകര്യമില്ലായിരുന്ന  ആ കാലത്ത് സൈക്കിളിലും  നടന്നു, കാറിലും ഒക്കെ പോയി ഈ ഡോക്ടര്‍ രോഗികളെ നോക്കി ചികില്സിച്ച്ചിരുന്നു. ഇങ്ങിനെ ഒരാളെ ഇന്ന് സങ്കല്പിക്കാന്‍ കൂടി കഴിയുമോ? ഇല്ലാത്ത രോഗത്തിനു സ്കാന്‍ വേണമെന്ന് ചീട്ടെഴുതി രോഗികളെ  പിഴിയുന്ന ഡോക്ടര്‍ വിലസുന്ന നാടാണ് നമ്മുടെ കേരളമെന്നു ഓര്‍ക്കുക. ആയൂര്‍വേദ രംഗത്ത്താനെങ്കില്‍  അക്കാലത്ത് പ്രഗല്ഭാനായിരുന്നു പെരുംപരംപില്‍  സൈതു മുഹമ്മദ്‌  വൈദ്യര്‍.  നാഡി പിടിച്ചു രോഗവും രോഗ നിര്‍ണയവും നടത്തി ചികില്സിച്ച്ചിരുന്നു അദ്ദേഹം. മൂന്നു ദിവസം കഴിഞ്ഞു ചികിത്സ മതിയെന്ന് വൈദ്യര്‍ പറഞ്ഞാല്‍ അതിനുള്ളില്‍ രോഗി മരിക്കുമെന്ന് തന്നെ! സംശയം വേണ്ട. അത്രയും പ്രഗല്ഭന്‍, പാവം. എല്ലാവരും തിരശീലക്കു പിന്നില്‍ മറഞ്ഞു കഴിഞ്ഞു. ഇനി അങ്ങിനെ ഒരു കാലം ഒരിക്കലും തിരിച്ചു വരില്ലല്ലോ.
                

അക്കാലത്ത് നേരത്തെ സൂചിപ്പിച്ച ഗാന്ധി സേവാ സദനം എന്ന സ്ഥാപനത്തിന്റെ നേതാവ് ശ്രീ. കെ. കുമാരന്റെ പരിശ്രമ ഫലമായി കേളപ്പന്‍ മെമ്മോറിയല്‍   ഹോസ്പിറ്റല്‍ എന്നപേരില്‍ ഒരു ആശുപത്രി ഗ്രാമത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ പ്രവര്ത്തനമാരംഭിച്ച്ചിരുന്നു. അത് ഇപ്പോഴും ഉണ്ട്. ഇപ്പോള്‍ ഇത് സര്‍ക്കാര്‍ സ്ഥാപനമാണ്‌. ഇപ്പോള്‍ ഞങ്ങളുടെ പഞ്ചായത്തില്‍ രണ്ടു ഗവര്‍മെന്റ് ആശുപത്രികളും, ഒരു സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയും ഒരു ആയൂര്‍വേദ ആശുപത്രിയും ഉണ്ട്. ഹെല്‍ത്ത് സെന്റെരുകള്‍ വേറെയും. 
ഞങ്ങളുടെ ഗ്രാമത്തിനു എങ്ങിനെ ഈ പേര് വന്നു എന്ന് നോക്കേണ്ടേ! പറയാം. പരശുരാമന്‍ മഴുവെറിഞ്ഞു കേരളം നേടി എടുത്തപ്പോള്‍ എന്തായാലും സ്ഥല നാമങ്ങള്‍ അദ്ദേഹം തന്നിരിക്കാനിടയില്ല. പില്‍ക്കാലത്ത് താമസം തുടങ്ങിയ ജനങ്ങള്‍ക്കിടയിലെ ജെന്മിമാരും ഭൂപ്രഭുക്കളും മാടമ്പിമാരുമൊക്കെ ആയിരിക്കും പേര് വെച്ച്ചിട്ടുണ്ടാവുക. ഞങ്ങളുടെ ഗ്രാമത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ ഒരു ശിവ ക്ഷേത്രമുണ്ട്. കയ്പയില്‍ മഹാ ദേവ ക്ഷേത്രം. ശിവനെ മഹാ ദേവനേന്നും പെരിയവര്‍ എന്നൊക്കെ പറയും. അങ്ങിനെ പെരിയവര്‍ വാഴുന്ന ഊര് പെരിയവരൂര് എന്നാവുകയും അത് ലോപിച്ചു പേരൂര്‍ ആയി ചുരുങ്ങുകയും ചെയ്തു. ബ്രിട്ടീഷുകാരന്‍ ട്രിച്ചൂര്‍ എന്ന് വിളിച്ചിരുന്ന സ്ഥലം ത്രിശിവ പേരൂര്‍ ആയിരുന്നല്ലോ. ലോപിച്ച്ച  വാക്കുകള്‍ കണക്കാക്കാതെ നമുക്ക് അതിനെ ത്രിശിവ പേരൂര്‍ എന്ന് വിളിക്കാന്‍ ഭാഗ്യം നല്‍കാതെ വെറും തൃശൂര്‍ എന്നാക്കി കളഞ്ഞു. തിരുവനന്തപുരമെന്നു വിളിച്ച നമുക്ക് ആ പരമാത്മാവിന്റെ  പൂര്‍ണ നാമത്തില്‍ തന്നെ വിളിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ നടന്നില്ല. നമ്മള്‍ അത്രയ്ക്ക് അക്ഷരാഭ്യാസമില്ലാത്തവരാണോ? 


കയ്പയില്‍ മഹാദേവ ക്ഷേത്രം
എന്‍റെ ഗ്രാമം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് ലക്കിടി പേരൂര്‍ പഞ്ചായത്തിലാണ്. ഈ പേര് തന്നെ രണ്ടു പേരുകള്‍ കൂട്ടി ചേര്‍ത്ത് ഉണ്ടാക്കിയതാണെന്ന് കേട്ടാല്‍ തന്നെ മനസ്സിലാകും. പണ്ടത്തെ ലക്കിടി എന്നും പേരൂര്‍ എന്നും പേരുള്ള നാട്ടു പഞ്ചായത്തുകള്‍ യോജിപ്പിച്ചു പഞ്ചായത്ത് സംയോജനം നടത്തിയപ്പോള്‍ രണ്ടു വിഭാഗവും താന്താങ്ങളുടെ പേര് വേണമെന്ന് വാശിയില്‍ നിന്നു.  സമരവും തുടങ്ങി. ഉടനെ അധികൃതര്‍ രണ്ടും കൂടി ചേര്‍ത്ത് ലക്കിടി പേരൂര്‍ എന്നാക്കി രണ്ടു കൂട്ടരെയും വിജയിപ്പിച്ചു. പാലക്കാട് ജില്ലയിലെ തന്നെ ചിറ്റൂര്‍ തത്തമംഗലം മുനിസിപാലിറ്റി പോലെ. എല്ലാ സ്ഥല നാമങ്ങള്‍ക്ക് പിന്നിലും ഇങ്ങിനെയൊക്കെ ഓരോ കാര്യങ്ങള്‍ ഉണ്ടാകും. ഒറ്റയ്ക്ക് ഒരു പാല മരം നിന്നിരുന്ന സ്ഥലം ഒറ്റപ്പാലമായും പാലയുടെ അപ്പുറത്തെ സ്ഥലം പലാപ്പുറമായും, തെക്കോട്ട്‌ നോക്കിയിരിക്കുന്ന തേവര്‍ തേന്‍ നോക്കി തെവരായത് പോലെയും പിന്നീട് ലോപിച്ചു ചിനക്കത്തൂര്‍ ആയതുപോലെയും മറ്റും. ഇന്ന് വള്ളുവനാടിന്റെ പൂരം ചിനക്കത്തൂര്‍ പൂരമാണ്‌.

ലക്കിടി എന്ന സ്ഥല നാമത്തിനു പിന്നിലുമുണ്ട് ഇങ്ങിനെയൊരു കഥ. 1700 കളുടെ അവസാന പകുതിയില്‍ ടിപ്പു സുല്‍ത്താന്‍ മലബാറില്‍ പടയോട്ടം നടത്തിക്കൊണ്ടിരിക്കെ പാലക്കാട് ഒരു കോട്ട പണിയുന്നു. സൈന്യത്തിന് അന്ന് വിറകു ശേഖരിക്കാന്‍ സൌകര്യമായി കണ്ടത് അന്നത്തെ മുഴുവന്‍ കാടായി കിടന്നിരുന്ന ഞങ്ങളുടെ പ്രദേശം. അവരാണ് വിറകു എന്ന അര്‍ഥം വരുന്ന ഹിന്ദി പറഞ്ഞു ഈ പ്രദേശത്തെ ലക്കിടി ആക്കിയത് എന്നാണു പറയുന്നത്. ഇവിടെയുള്ള പ്രാദേശിക സ്ഥലനാമങ്ങളും ഈ പ്രദേശം മുന്‍പ് കാടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അതിര്‍ക്കാട് , കൊട്ടക്കാട്, വടക്കേക്കാട്, നായാടിക്കുണ്ട്, പണ്ടാറക്കാട്, തെക്കെക്കാട്, അന്ടിക്കാട്, പറങ്കി ക്കാട്, കുണ്ടുകാട്, എന്നിങ്ങനെയാണ്. കൂടാതെ പഴയലക്കിടി എന്ന സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ്‌ മൌലാനാ എന്ന സൂഫി വര്യന്‍ അറിയപ്പെടുന്നത് "കാട്ടിലെ തങ്ങള്‍" എന്ന പേരിലാണ്. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ മഖ്ബറ മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്തുള്ള മാമ്പ്ര എന്ന സ്ഥലത്ത്താനെന്നും, ദീര്‍ഘ കാലം താമസിച്ചിരുന്നത് ഇവിടെയായതുകൊണ്ട് രണ്ടു സ്ഥലത്തും അദ്ദേഹത്തിനു മഖ്ബറ ഉണ്ടായിരിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നതായും പഴമക്കാര്‍ പറയുന്നു. ഇന്നത്തെ ഈ പഴയലക്കിടി എന്ന പ്രദേശ ത്തെയാണ്‌ ടിപ്പു സുല്‍ത്താന്‍ ലക്കിടി എന്ന് വിളിച്ചത്.ഇനി ഇത് പഴയലക്കിടി ആയതിനു പിന്നിലുമുണ്ടൊരു കഥ. കൊച്ചിന്‍ മദ്രാസ് റെയില്‍പാത ഞങ്ങളുടെ ഗ്രാമം കടക്കുമ്പോള്‍ ലക്കിടി എന്ന് പറയുന്ന ഒരു റെയില്‍വേ സ്റ്റേഷന്‍ കാണാം. ഇതിന്റെ സ്ഥാപന സമയത്ത് ഇതിനു ലക്കിടി എന്ന് പേര് വെച്ചു. രണ്ടു ലക്കിടി ഉണ്ടാവാന്‍ പറ്റാത്തതുകൊണ്ട് ആദ്യത്തെ ടിപ്പു വിളിച്ച ലക്കിടി പഴയലക്കിടിയായി. അവിടെയും ഒരു അക്കിടി ഇല്ലേ എന്ന് സംശയം. ഡല്‍ഹിയും ന്യു ഡല്‍ഹിയും പോലെയാണെങ്കില്‍ ലക്കിടിയും പുതിയ ലക്കിടിയുമാണ് ആവെണ്ടിയിരുന്നത്.


കാട്ടിലെ തങ്ങള്‍ മഖാം
പഴയ ലെക്കിടി ജുമാ മസ്ജിദ്
                          യഥാര്‍ത്ഥത്തില്‍ റെയില്‍വേ സ്റ്റേഷന്‍ നില്‍ക്കുന്ന പ്രദേശത്തിന് മഹാദേവന്റെ അനുഗ്രഹം കൊണ്ട് സമ്പുഷ്ടമായ കിള്ളിക്കുരുശി മംഗലം എന്നോ, ആഗോള പ്രശസ്തനായ മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്തിന് അദ്ദേഹത്തിന്റെ നാമമോ ആണ് ഏറ്റവും യോജിച്ചത്. പക്ഷെ സായിപ്പിന് എന്ത് മഹാദേവന്‍, എന്ത് കുഞ്ചന്‍ നമ്പിയാര്‍. അല്ലെ? 
                        
സ്ഥല നാമങ്ങളൊക്കെ നിശ്ചയിച്ചിരുന്നത് പ്രഭുക്കന്മാരും ജെന്മിമാരുമോക്കെയാനെന്നു നേരത്തെ പറഞ്ഞിരുന്നുവല്ലോ. അവരെല്ലാം പേരുകൊണ്ട് പോലും അവരോളം എത്താന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഉദാഹരണത്തിന് ഇല്ലങ്ങളിലെ പാര്‍വതിയും ശ്രീദേവിയുമൊക്കെ മാടത്തില്‍ ജനിച്ചാല്‍ പാറുവും ചിരുതയുമായിരിക്കണം. പണ്ട് ജെന്മിമാര്‍ പണിക്കു വേണ്ടി ആളുകളെ കൊണ്ടുവന്നു സ്ഥലം നല്‍കി താമസിപ്പിച്ചു ജോലി എടുപ്പിക്കുമായിരുന്നു. രസകരമായ ഒരു കഥ പറയാം. അങ്ങിനെ കൊണ്ട് വന്ന ഒരു ഹരിജന്‍ രക്കന്‍ എന്ന ആള്‍ താമസിച്ചിരുന്ന സ്ഥലം സാമാന്യം ഉയര്‍ന്ന സമുദായംഗമായ ഒരു വിഭാഗം വാങ്ങിച്ചു. രക്കന്‍ സ്ഥലം വിടുകയും ചെയ്തിരുന്നു. വീട്ടു പേര് തമ്പുരാന്റെ രേഖകളില്‍ രക്കന്റെ " കിഴക്കേ ചാള" എന്ന് തന്നെ. ഇത് മോശമായി കണ്ട സ്ഥലത്തിന്റെ ഉടമസ്ഥന്‍ തന്പുരാനെ കണ്ടു ആവലാതി പറഞ്ഞപ്പോള്‍ തമ്പുരാന്‍ ഉടന്‍ കാര്യസ്ഥനെ വിളിച്ചു. "രാമാ , ഇവന്‍ താമസിക്കുന്ന സ്ഥലത്ത് മുന്‍പ് ആരായിരുന്നു?"    കാര്യസ്ഥന്‍ "രക്കന്‍ ആയിരുന്നെ"    തമ്പുരാന്‍: " ശെരി, രാമാ ഇവന്റെ വീട്ടുപേര് ഇനിമുതല്‍ രക്കനാ തൊടി എന്ന് മാറ്റിക്കൊടുത്തെക്കൂ"

എന്‍റെ ഗ്രാമത്തിലെ അന്ന് പേര് കേട്ട ജെന്മി കുടുംബമായിരുന്നു മുളഞ്ഞൂര്‍ മൂത്താട്ട് എന്ന് പേരുള്ള പേരൂര്‍ നായര്‍ വീട്. ഇളം തലമുറയിലെ ആളുകള്‍ കേശവനുന്നി മൂപ്പില്‍ നായര്‍, കണ്ണനുണ്ണി മൂപ്പില്‍ നായര്‍ എന്നിവരായിരുന്നു. നാട്ടിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും മുന്നിട്ടിരങ്ങിയിരുന്ന മഹാരഥന്മാര്‍ . ഞങ്ങളുടെ ഗ്രാമത്തില്‍ സുഗമമായി നടക്കുന്ന പേരൂര്‍ എയിടെഡ് ബേസിക് സ്കൂള്‍ എന്ന അപ്പര്‍ പ്രൈമറി സ്കൂള്‍ ഇവരുടെ വകയാണ്. കഴിഞ്ഞ കൊല്ലം ഈ സ്കൂള്‍ ശതാബ്ദി ആഘോഷിച്ചു . നായര്‍ വീട്ടില്‍ ശശികുമാരന്‍ നായരാണ് ഇപ്പോള്‍ മാനേജര്‍. 


പേരൂര്‍ എയിടെഡ് ബേസിക് സ്കൂള്‍
                         ഞങ്ങളുടെ നാട്ടില്‍ പ്രധാനമായി നടക്കുന്ന ഉത്സവങ്ങള്‍ അകലൂര്‍ കാവിലും കൈപയില്‍ കാവിലും നടക്കുന്ന താലപ്പൊലിയും, പഴയലക്കിടി കാട്ടില്‍ തങ്ങള്‍ മഖാമില്‍ നടക്കുന്ന ഉറൂസും ആണ്. ജാതിമത ഭേദമെന്യേ എല്ലാവരും ഒത്തോരുമിച്ച്ചാണിത്  നടക്കുന്നത്.  പല്ലാര്‍ മംഗലം ലിഫ്റ്റ്‌ , പള്ളം തുരുത്ത് ലിഫ്റ്റ്‌ തുടങ്ങിയ ഇരിഗേഷനുകളും മലമ്പുഴ ജലസേചന കനാലും ഞങ്ങളുടെ കൃഷി ഇടങ്ങളെ നീരണിയിക്കുന്നു.
                     



മലമ്പുഴ കനാല്‍


കുഞ്ചന്‍ സ്മാരകം

 ഞങ്ങളുടെ പഞ്ചായത്ത് മഹാ കവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മം കൊണ്ട് സമ്പന്നമാണ്. മേയ് 5 കുഞ്ചന്‍ ദിനമായി ആഘോഷിക്കുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു പഞ്ചായത്താണ് ഞങ്ങളുടേത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൂക്കു സഭ നിലവില്‍ വരികയും ചില അട്ജെസ്റ്മെന്ടു പ്രകാരം ഇപ്പോള്‍ കോണ്‍ഗ്രസ്‌ ഭരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നു വരുന്ന പൊതു പ്രവര്‍ത്തനങ്ങളുടെയും മറ്റും ഫലമായി അന്നുണ്ടായിരുന്ന നാട്ടു വഴികള്‍ മുഴുവന്‍ ഇന്ന് ടാറിട്ട റോഡുകള്‍ ആകുകയും , പാലക്കാട് പൊന്നാനി റോഡു കുളപ്പുള്ളി വരെ ഹൈവെ ആകുകയും ചെയ്തു. വെള്ളവും വെളിച്ചവും എത്താത്ത സ്ഥലമില്ല. ഓല മേഞ്ഞ വീടുകള്‍ അപ്രത്യക്ഷമായി. പകരം ഓടിട്ട വീടുകളും ധാരാളം വാര്‍ക്ക കെട്ടിടങ്ങളും ഉണ്ടായി. ഉള്‍നാടന്‍ ഭാഗത്തേക്ക് കൂടി ഇപ്പോള്‍ ബസ് സൌകര്യമുണ്ട്. ഏഴോളം ബാങ്ക് ബ്രാഞ്ചുകള്‍ ഞങ്ങളുടെ പണം സൂക്ഷിക്കാനും ആവശ്യക്കാര്‍ക്ക് കടം കൊടുക്കാനും പരസ്പരം മത്സരിച്ചു ഇന്ന് ഇവിടെയുണ്ട്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവരോടുമൊപ്പം ഞങ്ങളും മുന്നോട്ട് .....മുന്നോട്ട്.....മുന്നോട്ട്    മുന്നോട്ട് മുന്നോട്ട്!

5 comments:

  1. ബഹുമാനപ്പെട്ട അബ്ദുറഹ്മാനിക്കാ,
    ബൂലോകത്തേക്ക് ഹാര്‍ദ്ദമായ സ്വാഗതം.
    നന്മ നിറഞ്ഞ ഒരു നാടിന്റെ വര്‍ത്തമാനങ്ങള്‍ വളരെ വിശദമായി വിവരിച്ചിട്ടുണ്ടല്ലോ.
    ഇനി പോസ്റ്റിടുമ്പോള്‍ ഒരിത്തിരി ചുരുക്കാന്‍ ശ്രദ്ധിക്കുക.
    ഇത് പറഞ്ഞതില്‍ അലോഹ്യമരുതേ...

    ReplyDelete
  2. @@ mayflowers

    പ്രിയ സഹോദരീ!
    ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധയോടെ ചുരുക്കി എഴുതാന്‍ ശ്രമിക്കാം. ബൂലോകത്തിലെ തുടക്കക്കാരന് നല്‍കിയ ആദ്യത്തെ കമന്റിനു ഒരായിരം നന്ദി. എല്ലാ ഭാവുകങ്ങളും നേരുന്നു.
    അബ്ദുള്‍റഹിമാന്‍.

    ReplyDelete
  3. ബൂലോകത്തേയ്ക്കു ഹാര്‍ദ്ദവമായ സ്വാഗതം.

    സ്വന്തം ഗ്രാമത്തെക്കുറിച്ച് വിശദമായി പറഞ്ഞുകൊണ്ടുള്ള തുടക്കം നന്നായി കേട്ടോ. ആശംസകള്‍

    ReplyDelete
  4. നമ്മുടെ ഗ്രാമത്തെ കുറിചുള്ള ബഹു:വല്ലിക്കയുടെ യാത്ര എനികു വളരെ ഇഷ്ട്ടമായി..കാരണം അതിലെ ഭൂരിഭാഗവും ഞാന്‍ ജനിക്കുന്നതിന്നു മുന്പുള്ളതായിരുന്നു..കുറച്ചുകൂടി ചിത്രങള്‍ ഉള്‍പ്പെടുത്താമായിരുന്നു..പിന്നെ നമ്മുടെ പള്ളിയുടെ ഒരു ചെറിയ വിവരണമെങ്കിലും ഉണ്ടായെങ്കില്‍ നന്നായിരുന്നു.ഫോട്ടോയും..താങള്‍ക്ക് അഭിനന്ദനങള്‍.....
    ഷജീര്‍...

    ReplyDelete