Tuesday, August 9, 2011

സ്വദ്ഖയ്ക്കും മാക്സിമം മിനിമം ഉണ്ടോ?

സ്കൂട്ടറില്‍ ഗെയിറ്റ് കടന്നു ഞാന്‍ എന്‍റെ വീട്ടു മുറ്റത്തേക്ക്‌ കയറുമ്പോള്‍ പിന്നില്‍ നിന്നും ഒരു അസ്സലാമു അലൈക്കും കേട്ടു. മഴ പെയ്തത് മൂലം സിമന്റ്‌ കൊണ്ക്രീട്റ്റ് ചെയ്ത മുറ്റം നന്നായി വഴുക്കുന്നുണ്ട്. സ്ലിപ്പ് ആയെങ്കിലോ എന്ന് ഭയന്ന് തിരിഞ്ഞു നോക്കാതെ 'വ അലൈക്കുമുസ്സലാം' എന്ന് സലാം മടക്കി സ്കൂട്ടര്‍ ഷെഡില്‍ വെച്ചു ഉമ്മറത്തേക്ക് വന്നതും വീണ്ടും അസ്സലാമു അലൈക്കും എന്ന് പറഞ്ഞു സാമാന്യം നല്ല ആരോഗ്യമുള്ള, താടി വളര്‍ത്തി, വെള്ള തൊപ്പിയും ധരിച്ച സുമാര്‍ മുപ്പതു വയസ്സ് പ്രായം  തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കയ്യില്‍ ഒരു പ്ലാസ്റിക് കവറുമായി നില്‍ക്കുന്നു. വീണ്ടും ഒന്ന് കൂടി സലാം മടക്കി എവിടെ നിന്നാണെന്നും കാര്യമെന്താനെന്നും   തിരക്കി. "അത് വന്ത് നാന്‍ യതീം ഖാന പിരിവുക്ക് " ചെറുപ്പക്കാരന്‍ മൊഴിഞ്ഞു.  തുടര്‍ന്ന് .....................
ഞാന്‍:     " ഏതു യതീം ഖാന?"
ചെറുപ്പക്കാരന്‍:     " പാലക്കാട് "
ഞാന്‍:    " പാലക്കാട് എവിടെഉള്ളത്?"
ചെറുപ്പക്കാരന്‍:  " തമിഴ്നാട് ചേര്‍ന്ന് ."
ഞാന്‍:   "  സ്ഥലം?  പേര് "
ചെറുപ്പക്കാരന്‍:    " നെല്ലൂര്‍."
ഞാന്‍: "  നെല്ലൂര്‍ ആന്ധ്ര പ്രദേശ്‌ സ്റ്റെയിട്റ്റ് അല്ലെ?"
ചെറുപ്പക്കാരന്‍:   " അതെ. അത് തമിഴ്നാട് ചേര്‍ന്ന് "
ഞാന്‍:   " റംസാന്‍ മാസത്തിലും നുണ പറഞ്ഞു പറ്റിക്കാന്‍ ഇറങ്ങിയതാണ് അല്ലെ? ആന്ധ്ര പ്രദേശില്‍ ഇവിടെ നിന്നും ഏകദേശം 1000 കി. മീ. അകലെയുള്ള ഒരു സ്ഥാപനം കേവലം 25 കി. മീ. അകലെയാണെന്നു വരുത്താന്‍ താന്‍ കുറെ പാട് പെട്ടല്ലോ? കഷ്ടം തന്നെ."
 
ഏതായാലും ചെറുപ്പക്കാരനോടു തോന്നിയ നീരസം പുറത്ത് കാട്ടാതെ വീട്ടില്‍ കയറി ഒരു അഞ്ചു രൂപ നാണയം എടുത്തു ചെറുപ്പക്കാരന്റെ കയ്യില്‍ കൊടുത്തു. (ചോദിച്ചു വരുന്നവനെ മടക്കരുതല്ലോ! റംസാന്‍ മാസവും അല്ലെ!)
നാണയം പോക്കറ്റിലിട്ടു സ്ഥലം വിടാന്‍ തുടങ്ങിയ ചെറുപ്പക്കാരനോടു രശീതി എവിടെ എന്ന് ചോദിച്ചപ്പോള്‍ കയ്യിലിരുന്ന രെശീതി പുസ്തകം ഉയര്‍ത്തിക്കാട്ടി "ഇതിലെ മഷിക്ക് അഞ്ചുരൂപ ചെലവ് വരും" എന്ന് ചെറുപ്പക്കാരന്റെ  വെല്ലുവിളി.
 
അഞ്ചു രൂപ തിരികെ വാങ്ങി ചെറുപ്പക്കാരനോടു പോയ്ക്കോളാന്‍ പറഞ്ഞു. അപ്പോള്‍ ചെറുപ്പക്കാരന്‍  വീണ്ടും" നിങ്ങള്‍  സക്കാത്ത് തരില്ലേ?" സക്കാത്ത് ഇന്ന് ഏതായാലും കൊടുക്കുന്നില്ല എന്ന് പറഞ്ഞു മടക്കി അയച്ചു.
           തികഞ്ഞ യതീമുകളെ മാന്യമായി സംരക്ഷിച്ചു തൊഴിലധിഷ്ടിത വിദ്യാഭ്യാസം നല്‍കിയും പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ച്ചും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവക്കൊക്കെ ഇത്തരം ഈനാംപേച്ചി പിരിവുകാര്‍  തടസ്തമല്ലേ? യാതീമിന്റെ പേരിലുള്ള ഉദരപൂരണം ആണ് ഇക്കൂട്ടരുടെ ലക്‌ഷ്യം........................................!

Thursday, August 4, 2011

പ്രവചനങ്ങള്‍

1968 ലാണ് എന്ന് തോന്നുന്നു ഒരുദിവസം ഞാനും എന്‍റെ ബന്ധുവും സുഹൃത്തും ആയ സിറാജുദ്ദീന്‍ മുസ്ലിയാരും കൂടി പാലക്കാട്‌ ജില്ലയിലെ കുഴല്‍മന്നതിനടുത്തുള്ള ചിതലി എന്ന ഗ്രാമത്തില്‍ ഒരു വീട്ടില്‍ പോയിരുന്നു. അന്നവിടെ ഭാവി പറയുന്ന ഒരു തങ്ങള്‍ വരുന്നുണ്ടെന്നു  കേട്ടാണ് പോയത്. അദ്ദേഹത്തെ കണ്ടു  ചില കാര്യങ്ങള്‍ അറിയലാണ് ഉദ്ദേശം. ഞങ്ങള്‍ ചെല്ലുമ്പോള്‍ രാവിലെ ഒരു എട്ടു മണിയായിക്കാണും. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം ഏതാണ്ട് മുപ്പതോളം പേര്‍ അദ്ദേഹത്തെ കാത്തു അവിടെ ഉണ്ടായിരുന്നു. ഗൃഹനാഥനും സിറാജുദ്ദീന്‍ മുസ്ലിയാരുടെ ഒരു പരിചയക്കാരന്‍ ആയിരുന്നു. ഏതാണ്ട് പത്ത് മണിയായപ്പോള്‍ തങ്ങള്‍ എന്ന് പറയുന്ന ആള്‍ എത്തി. എഴുപതിനോടടുത്ത്ത പ്രായം. തോളില്‍ ഒരു തുണി സഞ്ചി തൂക്കിയിട്ടുണ്ട്‌. മുണ്ടും ജുബ്ബയും വേഷം. തൊപ്പിയും ധരിച്ചിട്ടുണ്ട്. മെലിഞ്ഞുണങ്ങിയ ഒരു ദേഹം.
 
ആചാരോപചാരങ്ങള്‍ക്ക് ശേഷം പ്രശ്നങ്ങള്‍ പറയാന്‍ തുടങ്ങിയത് മൌലവിയുടെ കൂടെ ചെന്ന ആള്‍ എന്നനിലയിലാവാം എന്നില്‍ നിന്നാണ്. ഒരു കുപ്പി ഗ്ലാസ്സില്‍ നിറയെ പച്ചവെള്ളം നിറച്ചു മുന്‍പില്‍ വെച്ചു. അതില്‍ നോക്കിയാണ് ഓരോരുത്തരുടെയും കാര്യങ്ങള്‍ പറയുന്നത്. പേരോ നാളോ മേല്‍വിലാസമോ ഒന്നും ചോദിക്കുന്നില്ല. എന്‍റെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി! ഞാന്‍ ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നുണ്ടെന്നും അത് ലഭിക്കാന്‍ ഇനിയും ഒരു അഞ്ചുകൊല്ലം കൂടി കാത്തിരിക്കണം എന്നും കിട്ടുമ്പോള്‍ സമൂഹത്തില്‍ ഏറെ മാന്യതയുള്ള ഒരു ജോലി തന്നെ ലഭിക്കുമെന്നും  അത് വരെ ക്ഷമയോടെ കാത്തിരിക്കണം  എന്നും പറഞ്ഞു. പോലീസില്‍ ചേരാന്‍ നില്‍ക്കരുതെന്നും ആ ജോലി മോനു നന്നാകില്ല എന്നും പറഞ്ഞു.(കാരണം എനിക്ക് എന്തെങ്കിലും ഒരു സര്‍ക്കാര്‍ ജോലി കിട്ടണം എന്നല്ലാതെ ഇന്ന ജോലി എന്നൊന്നും ഞാന്‍ കരുതിയിരുന്നില്ലല്ലോ! അതായിരിക്കണം അദ്ദേഹം അങ്ങിനെ പറഞ്ഞത്) പിന്നെ ഞങ്ങളുടെ വസ്തു വില്പനയുടെ കാര്യം, വിവാഹം  തുടങ്ങി മറ്റു പല കാര്യങ്ങളും അദ്ദേഹം പറഞ്ഞു.  തിരിച്ചു വരാന്‍ തുടങ്ങി അദ്ദേഹത്തിനു എന്തെങ്കിലും കൊടുക്കാന്‍ വേണ്ടി പോക്കറ്റില്‍ പരതുമ്പോള്‍ എനിക്ക് ഒന്നും ഇപ്പോള്‍ വേണ്ട എന്നും , ഇനി ഈ ആവശ്യത്തിനു ആരെങ്കിലും എന്തെങ്കിലും തന്നാല്‍ തന്നെ  നാഴി (ഏകദേശം 250 ഗ്രാം) അരിയോ അല്ലെങ്കില്‍ അതിന്റെ പണമോ മാത്രമേ സ്വീകരിക്കാന്‍ അനുവാദം ഉള്ളൂ എന്നും ആണ്. വളരെ അത്ഭുതം തോന്നി . ഞങ്ങളില്‍ നിന്നും ഒന്നും സ്വീകരിച്ചില്ല! ഞങ്ങള്‍ അപ്പോള്‍ തന്നെ മടങ്ങി.
 
ഒരു വര്‍ഷത്തിനകം തന്നെ തങ്ങള്‍ പറഞ്ഞപോലെ ഞങ്ങളുടെ വസ്തു വിലപനയും എന്‍റെ വിവാഹവും  നടന്നിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഞാനും എന്‍റെ  അയല്‍വാസിയും സുഹൃത്തും ആയ ഹംസയോടൊപ്പം ഞങ്ങള്‍ കല്ലെക്കാടുള്ള ആംഡ് റിസര്‍വ് ക്യാമ്പില്‍ പോലീസില്‍ ആളെ എടുക്കുന്നു എന്ന് കേട്ടു അതിനുവേണ്ടി പോയി, തങ്ങള്‍ പറഞ്ഞകാര്യം തത്കാലം മാറ്റിവെച്ചു. അന്ന് ചാട്ടം, ഓട്ടം, മരം കയറല്‍, എന്നിവയൊക്കെ വശമുള്ളവര്‍ക്കേ പോലീസില്‍ ചേരാന്‍ പറ്റുമായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടാളും ഹൈജമ്പ് വരെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. ഹൈജമ്പ് ചാടുമ്പോള്‍ സാധാരണ ചാടാറുള്ള ഉയരത്ത്തെക്കാള്‍  കുറവായിരുന്നിട്ടു കൂടി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ചാടാന്‍ കഴിഞ്ഞില്ല. രണ്ടു ചാന്‍സും കഴിഞ്ഞു. ഞങ്ങള്‍ അവിടെ തന്നെ തിരിച്ചു വരാതെ നിന്നിരുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് ഒരു ചാന്‍സ് കൂടി തന്നു. ഞാന്‍ എന്‍റെ സുഹൃത്ത് ഹംസയോടു  " ചാടിക്കോ ഞാന്‍ ഇല്ല. നിനക്ക് എന്തായാലും ഇത് കിട്ടും. എനിക്ക് കിട്ടില്ല." എന്നുപറഞ്ഞു അവനെ നിര്‍ബന്ധിച്ചു. അവന്‍ മനസ്സില്ലാ മനസ്സോടെ ചാടി പാസായി. പോലീസ് ആയി.  ഞാന്‍ റെവെന്യു വകുപ്പില്‍ കയറുന്നത് 1974 ല്‍ ആണ്. 2002 ല്‍ ഞാന്‍ വില്ലേജ് ഓഫീസര്‍ ആയും ഹംസ സബ് ഇന്‍സ്പെക്ടര്‍ ആയും റിട്ടയര്‍ ചെയ്തു ,ഒരേ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി കൊണ്ടിരിക്കുന്നു. 

Sunday, April 3, 2011

വിളവു തിന്നുന്ന വേലി

 ഉമ്മറത്തെ ബഹളം കേട്ടാണ് മൊയ്ദീന്‍ ഹാജി പത്തു മണിക്കുള്ള കഞ്ഞി കുടി കഴിഞ്ഞു പുറത്തേക്കു വന്നത്. നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരുത്തനെ മര്‍ദ്ദിച്ചു അവശനാക്കി മുറ്റത്ത് ഇട്ടിരിക്കുന്നു. എന്തൊക്കെയോ ചീത്ത വിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. തന്നെ കണ്ടപ്പോള്‍ ആക്രോശം മുഴുവന്‍ തന്നോടായി. "ങ്ങള് ഈ ചെകുത്താന്റെ ഇമ്മാതിരി ചെയ്തികള്‍ക്ക് കൂട്ട് നില്ക്കുന്നുണ്ടോ? വലിയ കഷ്ടം തന്നെ. കൊല്ലുകയാണ് വേണ്ടത്" ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു. താന്‍ മുറ്റത്ത്‌ കിടക്കുന്ന ചെറുപ്പക്കാരനെയാണ് നോക്കുന്നത്. തൊപ്പി കയ്യിലുണ്ട്. താടിയുമുണ്ട്. ചെറുപ്പക്കാരനെ മനസ്സിലായപ്പോള്‍ ഹാജിയാര്‍ ശെരിക്കും ഞെട്ടിത്തരിച്ചു പോയി.പള്ളിയിലെ മൌലവിയാണ്. വേഗം മുറ്റത്തേക്ക് ചാടി ഇറങ്ങി വീണു കിടക്കുന്ന ചെറുപ്പക്കാരനെ പിടിച്ചു എഴുന്നെല്പിക്കാന്‍ ശ്രമിച്ചു. "തൊട്ടുപോകരുത്.ഇവന്‍ ചെയ്തത് എന്താണ് എന്നറിയുമോ? ഈ നില്‍ക്കുന്ന യൂസഫിന്റെ മൂന്നാം തരം മദ്രസ്സയില്‍ പഠിക്കുന്ന മോളെ  ഈ നായിന്റെ മോന്‍! ഇവനെ ഉടനെ പോലീസില്‍ ഏല്‍പ്പിക്കണം. " അപ്പോള്‍ അതാണ്‌ കാര്യം. ചെറുപ്പക്കാരനെ പിടിച്ചു എഴുന്നേല്‍പിച്ചു സിറ്റ്ഔട്ടിലേക്ക് ഇരുത്തി ഹാജിയാര്‍ ചോദിച്ചു. ഇവര്‍ പറയുന്നതില്‍ വല്ല സത്യവുമുണ്ടോ? ചെറുപ്പക്കാരന്‍ മൌലവി പറഞ്ഞു. "പ്രിയ ഹാജിയാര്‍ എന്നോട് ക്ഷമിക്കണം. തെറ്റ് പറ്റി പോയി. ഇവര്‍ പറഞ്ഞത് സത്യമാണ്.എന്നെ പോലീസില്‍ ഏല്‍പ്പിക്കരുത്.പോകാന്‍ അനുവദിക്കണം." ഇപ്പോഴാണ് ഹാജിയാര്‍ ശെരിക്കും ഞെട്ടിയത്.
                 പോലീസില്‍ എല്പിചാലുണ്ടാകുന്ന അന്വേഷണങ്ങളും അതുമൂലം മഹല്ലിനും ഈ പെണ്‍കുട്ടിക്കും ഉണ്ടാകുന്ന മാനഹാനിയും മര്‍ദ്ദനത്തിനു മറുപടി പറയേണ്ടതിന്റെയും മറ്റും കാര്യങ്ങളും ചെറുപ്പക്കാരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി അവരെ വല്ലവിധവും മടക്കി അയച്ചു. മൌലവിയെ ഒരു ആട്ടോ വിളിച്ചു നാട്ടിലേക്കും അയച്ചു. താന്‍ പ്രസിഡന്റ്‌ ആയ മഹല്ലില്‍ ഇങ്ങിനെ ഒരു അവസ്ഥ വന്നതില്‍ ഹാജിയാര്‍ ആദ്യമായി ദു:ഖിച്ചു.
                 മുഹിയുദ്ദീന്‍ മാലയും, ബദര്‍ മാലയും നഫീസത്ത്‌ മാലയും ഒക്കെ പാടിയിരുന്ന ഒരു പഴയ മുസ്ലിം കുടുംബത്തിലെ അംഗമായിരുന്ന താന്‍ ചെറുപ്പത്തില്‍ നാട് വിട്ടതാണ്. ജീവിതത്തിലെ നല്ല ഒരു ഭാഗം മുംബായില്‍ ആണ് കഴിച്ചു കൂട്ടിയത്. അവിടെ തന്നെ താമസമാക്കിയ ഒരു മലയാളി കുടുംബത്തില്‍ നിന്ന് പെണ്ണ് കെട്ടി. രണ്ടു കുട്ടികള്‍. ഒരു ആണും ഒരു പെണ്ണും.മകന്‍ മുംബായില്‍ തന്നെ ജോലി. കംപ്യുട്ടര്‍ എന്ജിനീര്‍. നല്ല ശമ്പളം. മകളെ അവിടെ തന്നെ വിവാഹം ചെയ്തു കൊടുത്തു. നഗര ജീവിതം മടുപ്പ് തോന്നിയപ്പോള്‍ നാട്ടിലുള്ള സ്ഥലത്ത് വീട് വെച്ചു തികച്ചും ഗ്രാമത്തില്‍ ജീവിക്കാനുള്ള കൊതി കൊണ്ടാണ് മക്കളെ പറഞ്ഞു സമ്മതിപ്പിച്ചു താനും ഭാര്യയും ഇങ്ങോട്ട് താമസം മാറ്റിയത്. കുട്ടിക്കാലത്തെ പരിചയക്കാരായ ആളുകള്‍ തന്നോട് എന്തെന്നില്ലാത്ത സ്നേഹം കാട്ടിയിരുന്നു. അങ്ങിനെയാണ് ഏഴുകൊല്ലം മുന്‍പ് പള്ളി കമ്മിറ്റിയുടെ പ്രസിഡന്റ്‌ പദവി താന്‍ ഏറ്റെടുക്കേണ്ടി വന്നത്.
               അന്ന് മുതല്‍ തന്നെ ഈ മൌലവിയും പള്ളിയില്‍ ഉണ്ടായിരുന്നു. സുന്ദരനും നല്ല വാഗ്മിയും സംഘാടകനും അദ്ധ്യാപകനുമോക്കെയായിരുന്നു. ഇയാള്‍. താന്‍ പ്രസിഡന്റ്‌ പദവി ഏറ്റെടുത്ത ശേഷമാണ് ഇയാള്‍ വിവാഹം കഴിച്ചത് തന്നെ. ഇപ്പോള്‍ രണ്ടു കുട്ടികളുമുണ്ട്. വിവാഹത്തിന് നല്ല ഒരു സംഖ്യ മഹല്ലില്‍ നിന്ന് പിരിവെടുത്തു സഹായിക്കുകയും ചെയ്തു. താനും കൂട്ടുകാരും സ്പെഷല്‍ ബസ് വിളിച്ചാണ് കല്യാണത്തിന് പോയത്. ഇപ്പോള്‍ ഒരു വീടും സ്ഥലവും വാങ്ങിക്കാന്‍ രണ്ടര ലക്ഷം രൂപ വേണമെന്ന് പറഞ്ഞു അതിനുള്ള പിരിവു മഹല്ലത്തില്‍  നടക്കുന്നുമുണ്ട്. എല്ലാം എന്തായി?
               തൊട്ടടുത്ത മഹല്ലിലെ മുസ്ലിയാരെ പെണ്ണ് കേസില്‍ ചിലര്‍ മര്‍ദ്ദിച്ചു അവശനാക്കിയപ്പോള്‍, ഇത് പോലെയുള്ള പണ്ഡിതന്മാര്‍ നാട്ടിനും ദീനിനും ആപത്ത് ആണെന്ന് പ്രസംഗിച്ചവന്‍. മസ്ദ്രസ വിദ്യാര്‍ഥിയില്‍ നിന്ന് സ്വര്‍ണാഭരണം ഊരി വാങ്ങി സ്ഥലം വിട്ട മൌലവിയെ കത്തിക്കണമെന്ന് പ്രസംഗിച്ചവന്‍, നമസ്കാരം എല്ലാ നീച പ്രവര്‍ത്തനങ്ങളെയും തടയുമെന്ന് പറഞ്ഞവന്‍. തൊട്ടടുത്ത പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്‍റെ പ്രദേശം നല്ലതാണെന്ന് സ്വല്പം അഹങ്കാരം തോന്നിയിരുന്നു . എന്നിട്ടിപ്പോള്‍ എന്തായി. മൌലവിയുടെ കഴിവുകളും തന്റെ ഒഴിവു കാലവും ഒത്തു ചേര്‍ന്നപ്പോള്‍ വലിയ ഒരു മാറ്റം തന്നെ മഹല്ലില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. സമീപ സ്ഥലങ്ങളിലെ പള്ളികളില്‍ നിന്നും തന്റെ പള്ളി ദീനിന്റെ അച്ചടക്കത്തില്‍ മുന്‍പന്തിയില്‍ ആയിരുന്നു. എല്ലാം കീഴ്മേല്‍ മറിഞ്ഞില്ലേ?
              മുംബായിലെ ജീവിതത്തില്‍ പള്ളിയും പട്ടക്കാരുമോന്നും ഉണ്ടായിരുന്നില്ല. നാട്ടില്‍ വന്നത് തന്നെ എന്തെങ്കിലും തനിക്കും ദീനിനും വേണ്ടി  ചെയ്യണമെന്നു കരുതിയാണ്. പ്രസിഡന്റ്‌ പദവി  കിട്ടിയതോടുകൂടി തന്റെ സ്വപ്നം സാക്ഷാല്‍കരിച്ചതായി തോന്നിയിരുന്നു. ഛെ, ഇയാളെ മുന്‍ നിര്‍ത്തി താന്‍ നിര്‍വഹിച്ച നമസ്കാരം , ജുമുഅ:, എല്ലാം ഏതു കണക്കില്‍ പെടും. ആലോചിക്കുന്തോറും മൊയ്ദീന്‍ ഹാജിക്ക് തല കറങ്ങുന്നതായി തോന്നി. ഇതിനും പുറമേ ഇതര മഹല്ലുകള്‍ക്കിടയില്‍  താന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് . ഒരു ഗ്ലാസ് ചൂട് വെള്ളം ആവശ്യപ്പെട്ടു ഹാജിയാര്‍ അടുത്ത് കണ്ട കസേരയില്‍ ഇരുന്നു പോയി.പാവം.........

Monday, March 14, 2011

ചിന്താവിഷ്ടടനായ ബഷീര്‍

 എവിടെയാണ് തനിക്കു പിഴവ് സംഭവിച്ചത്? വളരെയധികം ചിന്തിച്ചും വിശകലനം നടത്തിയും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ലാഭനഷ്ടങ്ങള്‍ കണക്കാക്കിയും തന്നെയാണ് താന്‍ കാര്യങ്ങള്‍ തീരുമാനിച്ചതും നടപ്പാക്കിയിരുന്നതും. ഉപദേശകര്‍ ഒരുപാട് കാണുമെങ്കിലും താന്‍ ആരുടെയും ഉപദേശങ്ങള്‍ മുഖവിലക്കെടുക്കുമായിരുന്നില്ല. തന്റെ കയ്യില്‍ തന്നെ വേണ്ടുവോളം ഉള്ളപ്പോള്‍ എന്തിനു മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കണം. ഇതുവരെയും ഒന്നിലും ഒരു പിഴവും പറ്റിയിട്ടില്ല. എന്നിട്ടും എന്തെ ഇപ്പോള്‍  ഇങ്ങിനെ  സംഭവിക്കാന്‍? ആണ്‍ മക്കളില്‍ മൂത്തവന്‍ ദുബായില്‍ കുടുംബസമേതം പോയിട്ട് ഇപ്പോള്‍ പതിനെട്ടു മാസമായി. ഇളയവന്‍ സൌദിയില്‍ പോയിട്ട് പതിനഞ്ചു മാസവും ആയി. അവന്‍റെ കുടുംബം നാട്ടില്‍ തന്നെ ഭാര്യയുടെ വീട്ടില്‍ കഴിയുന്നു. രണ്ടുപേരും തന്നോട് ഇപ്പോള്‍ നല്ല സുഖത്തിലല്ല. ഒന്ന് ഫോണ്‍ വിളിക്കുകയോ എന്തിനു ഒരു കത്ത്തയക്കുകയോ ചെയ്യുന്നില്ല. രണ്ടുപേര്‍ക്കും പത്തു സെന്റ്‌ വീതം സ്ഥലം രണ്ടുവര്‍ഷം മുന്‍പ് താന്‍ തന്നെ മുന്കയ്യെടുത്ത് പുര കയറ്റാന്‍ അടുത്ത്തടുത്ത്ടായി വാങ്ങിയത് ഇപ്പോഴും വേലി കെട്ടി കിടക്കുന്നു. അതിനു ശേഷമാണ് അവര്‍ തന്നില്‍ നിന്നും അകലാന്‍ തുടങ്ങിയത്. നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും കേള്‍ക്കാത്തപ്പോള്‍ സ്വല്പം ശകാരിക്കുകയുമേ താന്‍ ചെയ്തിട്ടുള്ളൂ. എല്ലാം അവരുടെ നന്മക്കു വേണ്ടിയായിരുന്നു. എന്നും അങ്ങിനെ മാത്രമേ താന്‍ ആഗ്രഹിച്ചിട്ടുള്ളൂ. താന്‍ സ്വപ്നം കണ്ട നല്ല നാളുകള്‍ തന്നില്‍ നിന്നും അകന്നു പോകുകയാണോ? പെണ്മക്കള്‍ മൂന്നു പേരും അവരവരുടെ ഭര്‍ത്താക്കന്മാരുടെ വീടുകളില്‍ സുഖമായി കഴിയുന്നു. വല്ലപ്പോഴും വരും . ഒന്നോ രണ്ടോ ദിവസം നില്കും . പോകും. അത്രതന്നെ! വീട്ടില്‍ താനും ഭാര്യ സുഹറയും മാത്രം. ചെറിയതെങ്കിലും നല്ല ഓടു മേഞ്ഞ വീടിനു മുന്‍പിലുള്ള റോഡില്‍ താന്‍ തന്നെ നട്ടു വളര്‍ത്തിയ വാക  മരത്തിന്റെ തണലില്‍ കെട്ടിയ പെട്ടിക്കടയില്‍ ഇരുന്നു ബഷീര്‍ ചിന്തിക്കുകയാണ്. ഭാര്യ സുഹറയാണ്  കടയില്‍ വരുന്നവര്‍ക്ക് സോഡയും സര്‍ബത്തും സിഗരട്ടുമൊക്കെ എടുത്തു കൊടുക്കുന്നത്.
                  പത്ത് വര്‍ഷമായി താന്‍ ഈ കട തുടങ്ങിയിട്ട്. സര്‍ക്കാര്‍ സര്‍വീസിലെ നല്ലൊരു  തസ്തികയില്‍ നിന്നും പെന്‍ഷനായ ശേഷം തുടങ്ങിയതാണ്‌ ഈ കട, സാമാന്യം തരക്കേടില്ലാത്ത കച്ചവടം  നടക്കും. പെന്‍ഷനും കൂടിയായാല്‍ , ആണ്മക്കള്‍ സ്ഥലത്ത്തില്ലെങ്കിലും അവര്‍ ഒന്നും തന്നില്ലെങ്കിലും ഇടയ്ക്കിടെ വിരുന്നു വരുന്ന പെണ്മക്കള്‍ക്കും തനിക്കും ഭാര്യക്കും അടിച്ചു പൊളിച്ചു ജീവിക്കാം. പക്ഷെ താന്‍ അങ്ങിനെയല്ല കരുതിയിരുന്നത്. ആണ്‍ മക്കള്‍ അകന്നപ്പോള്‍ എവിടെയോ പിഴച്ച പോലെ. ആണ്‍ മക്കള്‍ കുടുംബം കൊണ്ടുപോകാതെ തന്റെ സംരക്ഷണത്തില്‍ വിട്ടു ആവോളം സമ്പാദിച്ചു വലിയ വീടുമൊക്കെ വെച്ചു ടൌണില്‍ കണ്ണായ സ്ഥലം വാങ്ങിച്ചു വലിയ കൊമ്പ്ലെക്സുകലുമൊക്കെ കെട്ടി വലിയ ഒരു ബിസിനസ്‌ സാമ്രാജ്യമൊക്കെ യായിരുന്നു മനസ്സില്‍. അതിന്റെയൊക്കെ ചുക്കാന്‍ പിടിച്ചു അമരക്കാരനായി താനും ഉണ്ടാകണമെന്ന് വിചാരിച്ചു. ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. എന്നും താന്‍ ജീവിച്ചത് തന്നെ അവര്‍ക്ക് വേണ്ടിയായിരുന്നു.
                 താനും കുട്ടിക്കാലത്ത് ആവോളം മാതാപിതാക്കളുടെ സ്നേഹം ആസ്വദിച്ചാണ്  വളര്‍ന്നത്‌. തന്റെ ജ്യേഷ്ടന് പഠിക്കാന്‍ വലിയ താല്പര്യമില്ലാത്തതുകൊണ്ട് തന്നെയാണ് പിതാവ് വളരെ കഷ്ടപ്പെട്ടാനെങ്കിലും പത്താം തരം വരെ പഠിപ്പിച്ചത്. അന്നും സമീപസ്ഥരായ മറ്റു കുട്ടികളില്‍നിന്നും താന്‍ വ്യെത്യ്സ്തനായിരുന്നു. അവരൊന്നും അന്ന് ചെരുപ്പ് ധരിച്ചിരുന്നില്ല. വാച്ച് കെട്ടിയിരുന്നില്ല. ഹൈസ്കൂളില്‍ പോയിരുന്നില്ല. അവരൊക്കെ ധരിച്ചിരുന്നത് ഉത്സവ പറമ്പുകളില്‍‍നിന്നും ചന്തകളില്‍ നിന്നുമൊക്കെ വാങ്ങുന്ന താഴ്ന്ന തരം തുണികളുടെ വസ്ത്രങ്ങള്‍ ആയിരുന്നെങ്കില്‍ താന്‍ ധരിച്ചിരുന്നത് അടുത്ത പട്ടണത്തില്‍ തുണിക്കടകളില്‍ പോയി വാങ്ങിച്ചു അവിടെ തന്നെ തുന്നിയെടുത്ത്ത മുന്തിയ തരം വസ്ത്രങ്ങള്‍ ആയിരുന്നു. വാച്ചും മോതിരവും, പുതിയ പുസ്തകങ്ങളും,പുതിയ ബാഗുമെല്ലാം തനിക്കു മാത്രം സ്വന്തം! ചായ കടക്കാരനായ  പിതാവ് എന്നും തന്റെ കാര്യത്തില്‍ അതീവ താല്പര്യമാണ് കാട്ടിയിരുന്നത്. പത്താം തരം കഴിഞ്ഞു ജോലി തേടിയുള്ള യാത്ര തുടങ്ങി. പത്താം തരം കഴിഞ്ഞു പണത്തിന്റെ ആവശ്യങ്ങള്‍ തുടങ്ങിയപ്പോള്‍ ചില ചില്ലറ കച്ചവടങ്ങള്‍ താനും അഭ്യസിച്ചു വശമാക്കി. ആയിടക്കാണ് തന്റെ അടുത്ത ബന്ധു കൂടിയായ സുഹറയുടെ  കുടുംബവുമായി കൂടുതല്‍ അടുക്കുന്നതും തങ്ങള്‍ പ്രണയ ബ്ദ്ധരാവുന്നതും. സുഹറയുടെ  കുടുംബവുമായി തന്റെ മാതാപിതാക്കള്‍ ചില പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ അടുപ്പമുണ്ടായിരുന്നില്ല. സുഹറയുമായുള്ള  വിവാഹം വീട്ടുകാരക്കിഷ്ടമാല്ലാത്തതുകൊണ്ട് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സുഹറയെ കെട്ടി താമസം ഭാര്യ വീട്ടിലേക്കു മാറ്റി. എല്ലാ കാര്യങ്ങളും തനിക്കു സാധിച്ചുതന്ന മാതാപിതാക്കള്‍  തനിക്കിഷ്ടപ്പെട്ട വിവാഹത്തിനു എതിര് നിന്നപ്പോള്‍ അവരെ കളയാനും സുഹറയെ സ്വീകരിക്കാനുമാണ് തന്റെ മനസ്സാക്ഷി ഉപദേശിച്ചത്. പിന്നീടൊരിക്കലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ടൊന്നും തനിക്കു ജീവിതത്തില്‍ ഒരു നഷ്ടവും ഉണ്ടായില്ല എന്നുള്ളത് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു തന്നു. വിവാഹാനന്തരം കച്ചവടം വിപുലമാക്കുകയും രണ്ടു വര്ഷം തികയുന്നതിനു മുന്‍പ് തന്നെ ചെറിയതെങ്കിലും ഒരു സര്‍ക്കാര്‍ ജോലി തന്നെ  തരപ്പെടുകയും ചെയ്തു. വീട്ടുകാരെ ധിക്കരിച്ച്ചു വിവാഹം നടത്തിയതിനു കുറ്റം പറഞ്ഞ ആളുകളോട് നേരിട്ടോന്നും ചോദിച്ചില്ലെങ്കിലും, തനിക്കു കൈവന്ന  ജീവിത ഉന്നതി തന്റെ തീരുമാനങ്ങള്‍ക്കുള്ള ദൈവത്തിന്റെ സപ്പോര്‍ട് ആയി തന്നെ താന്‍ വിശ്വസിച്ചു.
                         അതിനു പ്രത്യേക കാരണവും ഉണ്ട്. അധികം വൈകാതെ തന്നെ നാട്ടിലേക്ക് ജോലി മാറ്റം. ജോലിയുടെ ഇടയില്‍ ഒരു വിധ അഴിമതിക്കും ഇടപെടാതെ തന്നെ ജോലിക്ക് പുറമേ  മറ്റു ചിലത് കൂടി തരപ്പെടുന്ന തരം ജോലി. ഒന്നിന് പുറകെ ഒന്നായി രണ്ടാണും മൂന്നു പെണ്ണും മക്കള്‍. ഭാര്യയുടെ വക നാല് സെന്റ്‌ സ്ഥലം. അതില്‍ സാമാന്യം ഭേദപ്പെട്ട ചെറുതെങ്കിലും ഒരു ഓടിട്ട പുര. അടുത്ത ജോലിസ്ഥലം. ഒന്നിനും ഒരു കുറവും വരാതെ താന്‍ വളര്‍ന്നതിനേക്കാള്‍ മെച്ചമായി മക്കളെ വളര്‍ത്തണമെന്ന ആഗ്രഹം. ഒന്നിനും ഒരു കുറവുമില്ലാതെ അവരെ വളര്‍ത്തി എല്ലാത്തിനെയും പത്താം തരം വരെ പഠിപ്പിക്കുകയും ചെയ്തു. അതിനിടയില്‍ മരണ കിടക്കയില്‍ നിന്ന് മൂന്നു പ്രാവശ്യം കാണണമെന്ന് പറഞ്ഞു പിതാവ് ആളെ വിട്ടിട്ടും തിരിഞ്ഞു നോക്കിയില്ല. തന്റെ എല്ലാമെല്ലാമായ നല്ലവളില്‍ നല്ലവളായ സുഹറയെ സ്വന്തമാക്കാന്‍ വിസമ്മതിച്ച പിതാവിനെ കാണുന്നില്ല എന്ന് തന്നെ കരുതി. പോയില്ല. കാരണം ദൈവം തന്റെ കൂടെയാണല്ലോ. മരണ ശേഷം നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒന്ന് പോയി കണ്ടു. അത്രമാത്രം. കുട്ടികളുടെ ഉന്നതിയും സുന്ദരമായ ഒരു ജീവിതവും അതിന്റെ നടുവില്‍ നായകനായി എന്നും താനുമെന്ന സ്വപ്നമായിരുന്നു മനസ്സ് നിറയെ. അതിലാണ് മക്കള്‍ ഇപ്പോള്‍ കോടാലി വെച്ചിരിക്കുന്നത്. എങ്ങിനെ തളരാതെ ഇരിക്കും!
                       പത്താം തരം കഴിഞ്ഞു മൂത്ത മകനെ ഒരു വര്‍ക്ക്‌ ഷാപ്പില്‍ കൊണ്ടാക്കി. എന്തെങ്കിലും കൈതൊഴില്‍ വശമാക്കണം . ഒരു ദിവസം ടൌണില്‍ ചെന്നപ്പോള്‍ മകന്റെ വര്‍ക്ക്‌ ഷാപ്പില്‍ ചെന്ന് മകനെയും കൂട്ടി മടങ്ങാമെന്ന് കരുതി അവിടം വരെ ഒന്ന് പോയി. കണ്ടപ്പോള്‍ മകന്‍ കരിയിലും ചളിയിലും മുങ്ങി നില്‍ക്കുന്ന കാഴ്ച കണ്ടു സങ്കടം തോന്നി പിറ്റെന്നാള്‍ ആ പണിക്കു പോകേണ്ട എന്ന് പറഞ്ഞു. ഇങ്ങിനെ കഷ്ടപ്പെടാനാണോ താന്‍ പാലും മോരും മീനും ഇറച്ചിയും ഒക്കെ കൊടുത്തു മക്കളെ വളര്‍ത്തിയത്? തനാനെങ്കില്‍ മീന്‍ വാങ്ങുമ്പോള്‍ നല്ല തരം  അയക്കോറയും , ആവോലിയും ചെമ്മീനും ആണ് വാങ്ങുക. ഇറച്ചി ആണെങ്കില്‍ ആട്, ഉടുമ്പ്, മുയല്‍ മുതലായവ മാത്രമേ വാങ്ങൂ. ഇങ്ങിനെയൊക്കെ വളര്‍ത്തിയത് ആരാന്റെ വര്‍ക്ക്‌ ഷാപ്പില്‍ കരിപുരണ്ടു ജീവിക്കാനല്ല. അങ്ങിനെയൊന്നും ജീവിക്കേണ്ട കാര്യമില്ല. ദൈവം നമ്മുടെ കൂടെയുണ്ട്. താനാണെങ്കില്‍ നല്ലത് മാത്രമേ ചെയ്തിട്ടുള്ളു. ഉമ്മറത്ത് കയറിവന്ന ഒരു ഫകീരിനെയും മിസ്കീനെയും വെറും കയ്യോടെ മടക്കി അയച്ചിട്ടില്ല. വീട്ടില്‍ ഉണ്ടാക്കിയ എല്ലാ നല്ല പദാര്‍ഥങ്ങളും കൂട്ടി ഊണ് കഴിപ്പിച്ചല്ലാതെ  ഒരാളെയും മടക്കി അയച്ചിട്ടില്ല. എല്ലാം ദൈവം നല്ലത് വരുത്താന്‍ വേണ്ടിതന്നെയല്ലേ.
                  ഒരിക്കല്‍ നായ കടിക്കാന്‍ ഓടിച്ചു എന്ന് പറഞ്ഞു വന്ന മകനെ സുഹൃത്തും അയല്‍ക്കാരനുമായ ഡോക്ടറെക്കൊണ്ട്‌ വിശദമായി പരിശോധിപ്പിച്ച്ചു . നായ കടിച്ച്ചിട്ടില്ലെന്നു ഡോക്ടറും മകനും ആണയിട്ടു പറഞ്ഞിട്ടും സമ്മതിച്ചില്ല. കാരണം അങ്ങിനെ നായ കടിച്ചത് അറിയാത്ത കാരണം കൊണ്ട് തൊണ്ണൂറു ദിവസം കഴിഞ്ഞു പേയിളകിയാണ് അയല്‍വക്കത്തെ സുലോചന ചേച്ചി മരിച്ചത്. അതുപോലെ ഒരു അബദ്ധം നമുക്ക് പറ്റാന്‍ പാടില്ല. പതിനാലു ദിവസത്തെ ഇന്‍ജെക്ഷന്‍ തന്നെ ഡോക്ടറെക്കൊണ്ട്‌ എടുപ്പിച്ചു. പിന്നീട് ഖേദിക്കേണ്ട കാര്യമില്ലല്ലോ! കാരണം അവരെ വളര്‍ത്തുന്നത് അങ്ങിനെയാണ്. നമ്മുടെ ഒരു ചെറിയ അശ്രദ്ധ പോലും അവരുടെ ജീവിത വിജയത്തിനു വഴിമുടക്കാന്‍ പാടില്ല. അതുപോലെ തന്നെ ഒരിക്കല്‍ സുഹറക്ക്  പല്ല് വേദന വന്നു മോണയൊക്കെ പഴുത്തു. പല്ല് പറിക്കുന്നതാണ് നല്ലതെന്ന് സുഹറയും അയല്‍ക്കാരും  പറഞ്ഞു. വേണ്ട. ഡോക്ടറെക്കൊണ്ട്‌ പല്ലെടുപ്പിക്കേണ്ട. പഴുപ്പിനുള്ള മരുന്ന് കഴിച്ചാല്‍ മാത്രം മതി. പല്ല് നമുക്ക് പറിക്കാം.  ആര്‍ക്കും ഒന്നും അറിയില്ല. അയല്‍ക്കാരോക്കെ നമ്മുക്ക് ഗുണം വരണമെന്ന് കരുതുന്നവരാണോ? ഈയിടെയല്ലേ നമ്മുടെ അയല്‍വക്കത്തെ പോലീസുകാരന്‍ ബാവ ടൌണിലെ  ഡോക്ടറെകൊണ്ട്‌ പല്ല് എടുപ്പിച്ചു  അവസാനം കാന്‍സര്‍ ആയി ഇപ്പോള്‍ തിരുവനന്തപുരത്തെ ഏതോ ആശുപത്രിയില്‍ ആറുമാസമായി ചികിത്സയില്‍ ആണ്. നമുക്ക് അങ്ങിനെ ഒരു തെറ്റ് പറ്റാന്‍ പാടില്ല. ഇങ്ങിനെ ഓരോ അവസരത്തിലും ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ താന്‍ എന്തുമാത്രം ശ്രദ്ധയാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ ഉപദേശം കേട്ടാല്‍ സുലോച്ചനചെചിയുടെയും ബാവയുടെയും അനുഭവമല്ലേ ഉണ്ടാവുക!
 ജീവിതവിജയം സ്വപ്നം കണ്ടു കഴിയുന്നതിനിടയിലാണ് ഒരു ദിവസം സഹപ്രവര്‍ത്തകന്‍ ഒരു സൂഫിയെ കാണാന്‍ പോകുന്ന കാര്യം പറഞ്ഞത്. നല്ല  കാര്യമായി തോന്നി. അദ്ദേഹത്ത്തെകണ്ട് ഒരുപാട് വരങ്ങള്‍ ആവശ്യപ്പെടണം. എല്ലാവരുടെയും മുന്‍പില്‍ വലിയവനാവുക തന്നെ വേണം. സുഹൃത്തിന്റെ ഒപ്പം പോയി. സൂഫിയെ കണ്ടു. നല്ല തിരക്കുണ്ട്‌. തന്റെ കാര്യങ്ങള്‍ മുഴുവനായി ആവശ്യപ്പെടാന്‍ സമയം അനുവടുച്ച്ചുകിട്ടുമെന്നു നിശ്ചയമില്ല. കാര്യങ്ങള്‍ മുഴുവന്‍ സാധിച്ചു കിട്ടിയില്ലെങ്കില്‍ വന്നത് വെറുതെയാകും. അവിടെയും തന്റേടം വീണ്ടെടുത്തു. നടന്നു കിട്ടേണ്ട കാര്യങ്ങള്‍ എല്ലാം മനസ്സില്‍ ഒന്നുകൂടി കുറിച്ചു ബലപ്പെടുത്തി തന്റെ ഊഴം വന്നപ്പോള്‍ സൂഫി ഇരിക്കുന്ന റൂമിലേക്ക്‌ കയറി. സുഖവിവരങ്ങള്‍ ആരാഞ്ഞ സൂഫിയോടു അതിനു മറുപടി പറഞ്ഞത് ഇങ്ങിനെയാണ്‌. "ഞാന്‍ ഒരു പാട് കാര്യങ്ങള്‍ മനസ്സില്‍ കരുതിയിട്ടുണ്ട്. എല്ലാം ഒന്ന് സാധിപ്പിച്ചുതരണം. അനുഗ്രഹിക്കണം."  "ആയിക്കോട്ടെ! അങ്ങിനെതന്നെ നടക്കട്ടെ" സൂഫി പറഞ്ഞു. തികഞ്ഞ സന്തോഷത്തോടെ അവിടെ നിന്ന് മടങ്ങുമ്പോള്‍ സുഹൃത്ത് സൂഫി എന്ത് പറഞ്ഞു എന്ന് തിരക്കി. പലരും പലതും കരുതി പറയാന്‍ വന്നു സമയം കിട്ടാതെ വലയുന്ന സന്ദര്‍ഭത്തില്‍ താന്‍ ഒറ്റ അടിക്കു എല്ലാം നേടിയ കഥ സുഹൃത്തിനോട് വിവരിച്ചു. തന്റെ ബുദ്ധി വൈഭവത്തെ സുഹൃത്ത് പുകഴ്ത്തുകയും ചെയ്തു.
                എന്തായാലും കാര്യങ്ങള്‍ അവിടന്നങ്ങോട്ട് വളരെ വേഗത്തില്‍ ആണ് നടന്നത്. മൂന്നു പെണ്മക്കളുടെയും ആണ്‍ മക്കളുടെയും  നല്ല നിലയിലുള്ള വിവാഹങ്ങള്‍. വീട് നന്നാക്കല്‍. ജോലിയില്‍ കയറ്റവും നാട് വിടാതെ തന്നെ വകുപ്പ് മാറ്റവും, ആണ്‍ മക്കള്‍ക്ക്‌  രണ്ടു പേര്‍ക്കും ഗള്‍ഫില്‍ നല്ല നിലയില്‍ ജോലിയും. എല്ലാം ഒരു അഞ്ചെട്ടു കൊല്ലം കൊണ്ട് നടന്നു കിട്ടി. ഒരു ദിവസം വെള്ളിയാഴ്ച മത പ്രഭാഷണത്തില്‍ മുസ്ലിയാര്‍ മാതാപിതാക്കളെ നോക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് പറഞ്ഞു. പിതാവിനെ നോക്കാന്‍ കഴിഞ്ഞില്ല. മാതാവ് ജ്യെഷ്ടന്റെയും,ജ്യെഷ്ടപുത്രന്റെയും  മരണശേഷം സംരക്ഷണത്തിനു ആളില്ലാത്ത അവസ്ഥയില്‍   ആയിരുന്നു.  തീര്‍ത്തും ശയ്യാവലംബിയാണ്. വാതരോഗം തന്നെ. കൊണ്ടുവന്നു നോക്കി സംരക്ഷിക്കാം. ആവേശം അധികമായപ്പോള്‍ സുഹറയോടും  മക്കളോടും തിരക്കി. അവര്‍ക്ക് സമ്മതമില്ല. എങ്കിലും ഒരു വിധത്തില്‍ പറഞ്ഞു സമ്മതം വാങ്ങി. ഒരുദിവസം വീട്ടിലേക്കു കൊണ്ടുവന്നു. മാതാവിന് അത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എല്ലാ പകയും മറന്നു മകനെ അനുഗ്രഹിച്ചു.
                  മാതാവിനെ വീട്ടില്‍ എത്തിച്ചെങ്കിലും വാതരോഗം പകരുമോ, ഭാര്യക്കോ കുട്ടികള്‍ക്കോ വല്ല അണുബാധയും ഉണ്ടായാല്‍ എന്ത് ചെയ്യും? ഓരോരുത്തരായി തനിക്കു നഷ്ടപ്പെടുമോ എന്ന ചിന്ത സദാ സമയവും അലട്ടിക്കൊണ്ടിരുന്നു. മാതാവിന്റെ ശുശ്രൂഷയ്ക്ക് ഒരു പരിചാരികയെ ഏര്‍പ്പാടാക്കി. തൊടുന്നതില്‍ നിന്നും തീവ്ര പരിചരണ ത്തില്‍ നിന്നും ഭാര്യയേയും മക്കളെയും വിലക്കി. തന്റെ കൂട്ടുകാരന്‍ മൃഗാശുപത്രിയിലെ  മുസ്തഫയെ കണ്ടു കടുത്ത ഒന്ന് രണ്ടു ആണ് നാശിനി ലായിനികള്‍  വാങ്ങിച്ചു വീട്ടില്‍ കരുതി. വല്ലപ്പോഴും പരിചാരികക്കൊപ്പം മാതാവിനെ പിടിക്കേണ്ടി വന്നാല്‍ അവയവങ്ങള്‍ കഴുകി വൃത്തിയാക്കി സൂക്ഷിക്കാമല്ലോ. ഏതായാലും അധിക പരിചരണം കാത്തു നില്‍ക്കാതെ ഉമ്മ പത്ത് മാസം കൊണ്ട് യാത്രയായി. പിതാവിനെ നോക്കാന്‍ കഴിഞ്ഞില്ലെങ്കിലും മാതാവിനെ നല്ല വണ്ണം പരിചരിച്ച്ചതായി പള്ളിയിലെ മൌലവിയോടു പറയുകയും സ്വര്‍ഗം ഉറപ്പായതായി മൌലവി സമ്മതിക്കുകയും ചെയ്തു.
                കഴിഞ്ഞ രണ്ടു വര്‍ഷമായാണ് കാര്യങ്ങള്‍ തന്റെ വരുതിയില്‍ നിന്നും തെന്നി മാറുന്നതായി തോന്നിത്തുടങ്ങിയത്. രണ്ടാഴ്ച മുന്‍പാണ് താനും സുഹറയും ഉച്ച നേരത്ത് അധികം വഴിയാത്രക്കാര്‍ ഇല്ലാത്ത നേരം കടയില്‍ ഇരിക്കുമ്പോള്‍ ഒരു കുറത്തി  കയറിവന്നു ലക്ഷണം പറയാന്‍ തുടങ്ങിയത്. അവള്‍ എന്തൊക്കെയോ തമിഴില്‍ ഭാര്യയുടെ മുഖത്ത് നോക്കി പറഞ്ഞു. തന്നോട് കൈ പാക്കട്ടുമാ എന്ന് ചോദിച്ചു. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റാരും ഇല്ലാത്തതുകൊണ്ട് കൈ കുറത്തിക്ക്‌ നേരെ നീട്ടി. കുറത്തി പറഞ്ഞുതുടങ്ങി " രണ്ടു മീശക്കാര്‍ മക്കള്‍ , എന്ന് വെച്ചാല്‍ ആണ്‍ മക്കള്‍ ശെരിയില്ല. അവര്‍ അവരുടെ വഴിയില്‍ പൊകിറതു . പറഞ്ച്ചാല്‍ കേള്‍ക്കില്ല. അതുക്കു കാരണം ഉങ്കളുക്ക്‌ സ്വന്തം പിതാവിന്റെ ശാപം ഉണ്ട്. ആനാല്‍ ശാപം എന്ന് പറയക്കൂടാത്. മാനസ്ഥാപം എന്ന് പറയുവത്  താന്‍ ശെരി. അതുക്കു ഏതാവത് ശേയ്താല്‍ എല്ലാം ശേരിയായിടും". കുറത്തിയുടെ വാക്കുകള്‍ ചങ്കിലാണ് കൊണ്ടത്‌. പത്ത് രൂപ കൊടുത്തു കുറത്തിയെ അയച്ചു.
                          വൈകുന്നേരം തന്നെ സുഹൃത്തും അയല്‍ക്കാരനുമായ കാസിമുമായി പ്രശ്നം സംസാരിച്ചു. എല്ലാ പ്രശ്നങ്ങളും കാസിമുമായി പങ്കു വെക്കാരുന്ടെങ്കിലും തനിക്കു എന്തെങ്കിലും കാര്യമായി ബുദ്ധി ഉപദേശിക്കാന്‍ തക്കവണ്ണം ഉള്ള വിദ്യാഭ്യാസമൊന്നും അവനില്ല. ഇത് വരെ ഒന്നും അവന്‍ പറഞ്ഞത് മുഖവിലക്ക് എടുത്ത്തിട്ടുമില്ല. പക്ഷെ ഇത് ഇപ്പോള്‍ അങ്ങിനെയല്ലേ. എന്തെങ്കിലും ചെയ്തെ പറ്റൂ. താന്‍ നാളെ അടുത്തുള്ള ഒരു ദര്‍ഗയില്‍ പോകുന്നുണ്ടെന്നും അവിടെ പോയി പ്രാര്‍ഥിച്ചാല്‍ എല്ലാം ശേരിയാകുമെന്നും പറഞ്ഞപ്പോള്‍ ആ ഉപദേശം സ്വീകരിക്കാനാണ്‌ തോന്നിയത്. ഏതായാലും പിറ്റേദിവസം തന്നെ അവിടെ പോയി. കൂടുതല്‍ ആവശ്യങ്ങള്‍ ഒന്നും നിരത്താനില്ല. പിതാവിനോട് ചെയ്ത ക്രൂരത മാപ്പാക്കണമെന്നു മാത്രമേ പറയുവാനുള്ളു. അത് മാത്രമേ പറഞ്ഞുള്ളൂ. രണ്ടാഴ്ച കഴിഞ്ഞു അവിടെ ദര്‍ഗയില്‍ ചെറിയ തോതില്‍ ഒരു അന്നദാനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ കാസിമിനോടൊപ്പം അവിടെ പോയി അത് നടത്തണം.  പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടാണ് ബഷീര്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. പെട്ടെന്ന് തന്നെ പള്ളിയിലേക്ക് യാത്രയായി.
                     പിറ്റേ ദിവസം ദര്‍ഗയില്‍ പോയി കാര്യങ്ങള്‍ നടത്തി ഉച്ചക്ക് തിരിച്ചെത്തി. കടയില്‍ സുഹറ  മാത്രമായത് കൊണ്ട് എവിടെയും നിന്നില്ല. വന്നപ്പോള്‍ സുഹറ  പറഞ്ഞു. മൂത്ത മകന്‍ പതിനൊന്നു മണിക്ക് വിളിച്ചിരുന്നു. ഉപ്പാനോട് ഒരു പാസ്സ്പോര്‍ട്ട് എടുക്കാന്‍ പറയണം. അതിനുള്ള പൈസ അടുത്ത മാസം അയക്കുന്നുണ്ട്. ഉപ്പാനെ ഹജ്ജിനു പറഞ്ഞയക്കനമെന്നും പറഞ്ഞത്രേ! ഊണ് കഴിഞ്ഞു കടയില്‍ വന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. കോടതിയില്‍ നിന്നും ആണ്. ഒരു നോടീസ് കൊണ്ടുവന്നിരിക്കുകയാണ്. താന്‍ പ്രതിയാക്കപ്പെട്ട ഒരു കേസിന്റെ നോടീസ് ആണ്. അടുത്ത മാസം 8 നു കോടതിയില്‍ ഹാജരാകണം. നോടീസ് ഒപ്പിട്ടു വാങ്ങി . പ്രശ്നങ്ങള്‍ നേര്‍ക്കുമോ? അതോ സ്ന്കീര്‍ണമാകുമോ?................ബഷീര്‍ അന്നും ഉറങ്ങിയില്ല..........................!!!

Tuesday, March 1, 2011

അടിയന്തരാവസ്ഥ

1975 ജൂണ്‍ 25 . അന്നാണ് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീ ഫക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. വാര്‍ത്തകള്‍ക്ക് നിരോധനവും പരിശോധനയും ഏര്‍പ്പെടുത്തിയിരുന്ന കാലം. അറിയേണ്ടതോന്നും അറിയേണ്ട സമയത്ത് അറിയേണ്ടവര്‍ അറിയാന്‍ കഴിയാത്ത കാലം. കാര്യങ്ങള്‍ എല്ലാം ഭംഗിയായും കൃത്യമായും നടക്കുന്നു എന്ന് ഒരു വിഭാഗവും ഒന്നും നടക്കുന്നില്ല എന്നും പകരം പീഡനം ആണ് നടക്കുന്നതെന്ന് മറ്റൊരു വിഭാഗവും പരസ്പരം പഴി ചാരി നടന്നിരുന്ന കാലം. ഉദ്യോഗസ്ഥര്‍ക്ക് പിടിപ്പതു ജോലി ഉണ്ടാക്കിയിരുന്ന കാലം. നീണ്ട 21 മാസങ്ങള്‍ക്ക് ശേഷം 1977 മാര്ച് 21 നു അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ്  സംഭവിച്ച പല കാര്യങ്ങളും ജനങ്ങള്‍ അറിയുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയും  അതിക്രമങ്ങളും  നടന്നു എന്ന് പരക്കെ വിമര്‍ശനം ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷം ഉദ്യോഗസ്ഥന്മ്മാരുടെ അതിക്രമങ്ങള്‍ക്കെതിരെ പരാതികളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. പലതും ഷാ കമ്മീഷന്‍ പോലുള്ള കമ്മീഷനുകളും മറ്റു എജെന്സികളും അന്വേഷിക്കുകയും പലരെയും നടപടികള്‍ക്ക് വിധേയമാക്കുകയും മറ്റും ചെയ്തിരുന്നു. ആ കാലങ്ങളില്‍ ആരോപണ വിധേയരാകാതെ അക്രമങ്ങളില്‍ ഏര്‍പ്പെടാതെ തികച്ചും നിയമ വിധേയമായി ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി ഇന്നും ഞാന്‍ ആലോചിക്കാറുണ്ട്. എല്ലാ സ്തുതിയും ദൈവത്തിനു തന്നെ!
                          
അക്കാലത്ത് മനസ്സുകൊണ്ട് തീരെ പാകം വരാത്ത ഒരു ജോലി ചെയ്യേണ്ടി വന്നിട്ടുള്ളത് വന്ധ്യംകരണ ശസ്ത്രക്രിയകള്‍ക്ക് ആളുകളെ കണ്ടെത്തി മെഡിക്കല്‍ ആഫീസര്‍ക്ക്‌ കൈമാറണം എന്നുള്ളതാണ്. എന്‍റെ ഡിപ്പാര്‍ട്ട്മെന്റ്  നേരിട്ട് ചെയ്യുന്ന ജോലിയല്ലെങ്കിലും ടാര്‍ജെറ്റ്‌ തികക്കാന്‍ പെടാപാട് വേണ്ടി വരുമായിരുന്നു. എന്നാലും തികഞ്ഞിരുന്നില്ല. ഈ കാര്യങ്ങളൊക്കെ നല്ലവരായ മേലാപ്പീസരന്മാര്‍ക്ക് അറിയാവുന്നതുകൊണ്ട്‌ നടപടികള്‍ ഒന്നും ഉണ്ടായില്ല. മണിക്കൂറുകള്‍ കഷ്ടപ്പെട്ട് ബോധവല്‍ക്കരിച്ചു ഒരാളെ പിറ്റേ ദിവസം താലൂക് ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിച്ചു വീട്ടില്‍ വന്നു ഒരാളെ കിട്ടിയല്ലോ എന്ന് കരുതി ഉറങ്ങും. പിറ്റേ ദിവസം ഇയാളെയും കാത്തു ആശുപത്രി പടിക്കല്‍ നില്‍ക്കുമ്പോള്‍ ഒന്നുകില്‍ ഇയാള്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ നോമിനിയായി എത്തി കാര്യം നടത്തി കഴിഞ്ഞിട്ടുണ്ടാകും. അതുമല്ലെങ്കില്‍ ഇയാള്‍ പേടി കൊണ്ട് സ്ഥലം വിട്ടു കാണും. ഒരാഴ്ച കഴിഞ്ഞു വീണ്ടും കാണുമ്പോള്‍ എന്തെങ്കിലും ഒഴി കഴിവ് പറയും. ഇങ്ങിനെ ഓരോ തമാശകള്‍!
                  
പുറമ്പോക്ക് ഭൂമിലളിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലായിരുന്നു മറ്റൊരു ജോലി. എന്റെ അതിര്‍ത്തിയില്‍ കൂടുതല്‍ ഒഴിപ്പിക്കപ്പെടെണ്ട കേസുകള്‍ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വില്ലെജിലുള്ള പുറംപോക്കുഭൂമികളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഹായം നല്‍കാന്‍ പലതവണ നിയോഗിക്കപ്പെടുമായിരുന്നു. അന്നത്തെ സ്ഥിതി കണക്കിലെടുത്ത് കയ്യേറ്റങ്ങള്‍ കണ്ടുപിടിച്ചു കഴിയുമ്പോള്‍ തന്നെ നോട്ടീസോ മറ്റോ നല്‍കുന്നതിനു മുന്പായി തന്നെ കയ്യേറ്റക്കാര്‍ സ്വന്തം താല്‍പര്യപ്രകാരം ഒഴിയുമായിരുന്നു. അങ്ങിനെ  റോഡു പുറമ്പോക്ക് ഒഴിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു.  ഞങ്ങള്‍ പുറമ്പോക്ക് പരിശോധന നടത്തിക്കൊണ്ടിരിക്കെ ചെറിയ ഒരു ഓല മേഞ്ഞ വീട് പൂര്‍ണമായും പുറംപോക്കിലാനു നില്‍ക്കുന്നതെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ഇതിനു പിന്നിലെ പട്ടയ ഭൂമിയില്‍ തെല്ലും ഇല്ല എന്നും പുര മുഴുവനുമായും പോളിക്കെണ്ടിവരുമെന്നും കണ്ട ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും ഇടിമിന്നല്‍ ഏറ്റതു പോലെയായി. വളരെ പാവപ്പെട്ട  ഒരാളുടെയാണ് ഈ പുര. ഞങ്ങള്‍ക്കൊപ്പം ഇതൊക്കെ കാണാന്‍ വലിയ ഒരു പുരുഷാരം തന്നെയുണ്ട്‌. എല്ലാവര്ക്കും കാര്യം ബോധ്യപ്പെടുകയും ചെയ്തു. ഇയാളാനെങ്കില്‍ കൂട്ടക്കരച്ചില്‍ . എല്ലാ പഴിയും ദൈവത്ത്തിനായിരുന്നു. എന്തിനാണ് സാധുവായ ഞങ്ങളോട് ഈ ചതി? ഞങ്ങള്‍ക്കാണെങ്കില്‍  അന്ന് പിന്നെ ജോലി തുടരാന്‍ കഴിയാത്ത ഒരു അവസ്ഥ. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ പറയാന്‍ എന്‍റെ സുഹൃത്തുക്കളായ ശ്രീ.സുന്ദരേശന്‍,ശ്രീ . മുരളീധരന്‍  എന്നിവര്‍ക്കും ആകുന്നില്ല. ഇയാളാനെങ്കില്‍ എന്‍റെ നാട്ടുകാരനും പരിചയക്കാരനും . കരച്ചില്‍ എന്‍റെ നേരെയായപ്പോള്‍ ഞാന്‍ എല്ലാം ദൈവത്തില്‍ സമര്പിക്കാന്‍ പറഞ്ഞു. എല്ലാത്തിനും ഒരു വഴി ദൈവം തന്നെ തുറന്നു തരുമെന്നും അതുവരെ ക്ഷമിചിരിക്കാനും ഉപദേശിച്ചു. ഇദ്ദേഹത്തിന്റെ കുടുംബക്കാരും എന്തെങ്കിലും സഹായിക്കാന്‍ അന്ന് തയ്യാറില്ലായിരുന്നു. എന്തായാലും പിറ്റേ ദിവസം ഞങ്ങള്‍ ജോലി തുടങ്ങുമ്പോഴേക്കു ഇയാള്‍ പുര പൊളിച്ചു മാറ്റി, തല്‍കാലം ഭാര്യയുടെ വീട്ടിലേക്കു താമസം ആക്കിയിരുന്നു എന്ന് അറിഞ്ഞു.
                  
ഈ സംഭവം കഴിഞ്ഞു ഒരു രണ്ടാഴ്ച കഴിഞ്ഞു കാണും. പുറമ്പോക്ക് ഭൂമിയില്‍ ഒഴിപ്പിക്കലിന് വിധേയമായി കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് മിച്ചഭൂമിയില്‍ ഭൂമി പതിച്ചു കൊടുക്കാവുന്നതാനെന്നു ഒരു ഉത്തരവിറങ്ങി. ഞാന്‍ ഉടനെ ഇയാളെ  കണ്ടു ഒരു അപേക്ഷ തയ്യാറാക്കി വാങ്ങിച്ചു, അന്നത്തെ വില്ലേജ് ആപ്പീസര്‍ ശ്രീ. മുരളീധരനെ കൊണ്ട് കാര്യമായി ശുപാര്‍ശ ചെയ്യിപ്പിച്ചു അയച്ചുകൊടുത്തു. ആ സമയത്ത്  ഞങ്ങളുടെ വില്ലേജില്‍ ഏറ്റെടുത്ത കുറച്ചു മിച്ചഭൂമി പതിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു. രണ്ടര വര്‍ഷത്തിനു ശേഷം ഇയാള്‍ക്ക്  അതില്‍നിന്നും 83 സെന്റ്‌ മിച്ചഭൂമി പതിച്ചുകിട്ടി. ദൈവത്തിന്റെ വിളയാട്ടം!
                  
കാലാവധിക്ക് ശേഷം ഇതില്‍ നിന്നും കുറച്ചു ഭൂമി ഇയാള്‍ വില്‍ക്കുകയും പകരം തൊട്ടടുത്ത കുറച്ചു സ്ഥലം വാങ്ങി തന്റെ ബാക്കി സ്ഥലത്തോട് ചേര്‍ത്ത് വിപുലപ്പെടുത്തി ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിതിരിക്കുന്നു. അതില്‍ തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു വീടും ഉണ്ടാക്കിയിട്ടുണ്ട്. വീട് നഷ്ടപ്പെടുത്തി പെരുവഴിയില്‍ ഉപേക്ഷിച്ച ദൈവം തന്നെ എല്ലാത്തിനും പരിഹാരമായി വീടും സ്ഥലവും തൊഴിലും വരുമാനവും എല്ലാം കൂടി  249 രൂപയ്ക്കു ഇയാള്‍ക്ക് മിച്ചഭൂമിയുടെ രൂപത്തില്‍ നല്‍കിയിരിക്കുന്നു. ഒരിക്കല്‍  ഞാന്‍ ഇയാളോട് ചോദിച്ചു. അന്ന് നിങ്ങള്‍ ദൈവത്തിനെ പഴി പറഞ്ഞത് തിരിച്ചെടുക്കുമോ? എന്ന്. ഇയാള്‍ പറഞ്ഞതിങ്ങിനെ. " പൊന്നാര അബ്ദുരഹിമാനിക്ക, എനിക്ക് മിച്ചഭൂമി അനുവദിച്ച ഉത്തരവ് കിട്ടിയപ്പോള്‍ തന്നെ ദൈവത്തിന്റെ കാരുണ്യം ഞാന്‍ അറിഞ്ഞതാണ്. ഇന്നും അഞ്ചു നേരത്തെ പ്രാര്‍ത്ഥനയിലും ഞാന്‍ അത് അറിയുന്നു. വീട്ടുകാരും, നാട്ടുകാരും ഇല്ലാതെ കിടപ്പാടം നഷ്ടപ്പെട്ടു പെരുവഴിയില്‍ ആയ എന്നെയും കുടുംബത്തെയും ഈ നിലയില്‍ ആക്കുവാന്‍ പടച്ചവന്‍ അല്ലാതെ  മറ്റാര്‍ക്ക് കഴിയും" എന്നാണു.                    
രക്ഷകന്‍! അത് ദൈവം തന്നെയല്ലേ!

Monday, January 31, 2011

ഹൈവേ

പാലക്കാടുകാരനായ ഞാന്‍ റോഡുമാര്‍ഗം തിരുവനന്തപുരത്തിനു പലതവണ യാത്ര ചെയ്തിട്ടുന്കിലും വടക്കന്‍ മലബാറിലേക്ക് അധികം യാത്രകള്‍ റോഡുമാര്‍ഗം നടത്തിയിട്ടില്ല. ഈ കഴിഞ്ഞ ദിവസം ഇഹലോകവാസം വെടിഞ്ഞ ഖാദിരിയ്യ ത്വരീഖത്ത്തിന്റെ ആത്മീയാചാര്യന്‍ ശൈഖുനാ അസ്സയ്യിദ് യു. പി. മുഹമ്മദ്‌ ഖാസിം തങ്ങള്‍ (ഖ.സി) അവര്‍കളുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി സുഹൃത്തുക്കളായ ഹാജി. ഉണ്നീന്കുട്ടി സാഹിബ്, (റിട്ടയേഡ് സി.ഐ. എക്സൈസ് ), ഹാജി. തറമ്മല്‍ ആറ്റക്കോയ എന്നിവരോടൊപ്പം കാറില്‍ കാസര്‍ഗോഡ്‌ വരെ ഒരു യാത്ര വേണ്ടിവന്നു. വികസനത്തിന് വേണ്ടി മുറവിളി കൂട്ടുകയും സ്വയം വികസിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഭരണക്കാരുടെയും ഭരണീയരുടെയും ഇടയില്‍ സ്വയം വീര്‍പ്പുമുട്ടി, മോചന യാത്രയും രക്ഷാ യാത്രയും നെഞ്ചിലേറ്റി കിടക്കുന്ന ഇടുങ്ങിയ നമ്മുടെ വടക്കേ മലബാറിന്റെ തീരദേശ ഹൈവേ  നമ്പര്‍ 17. താങ്ങാനാവാത്ത വിധം ബോര്‍ഡുകളും, കമാനങ്ങളും,തോരണങ്ങളും, പേറി ലക്ഷക്കണക്കിന്‌ വാഹനങ്ങളെയും കടത്തിവിടാനായി സ്വയമര്‍പ്പിച്ചു വളഞ്ഞു പുളഞ്ഞു ഞെളിപിരികൊണ്ടു എനിക്കെന്നു മോചനം? എനിക്കെന്നു വികസനം? എന്നുരുവിട്ടുകൊണ്ട്‌ കിടക്കുന്ന ആ കാഴ്ച പരമദയനീയം തന്നെ. മോചകരും, രക്ഷകരുമോന്നും എന്നെ കാണുന്നതെയില്ലല്ലോ ?
വിദേശാധിപത്യം തുടങ്ങാന്‍ കാരണക്കാരനായ വാസ്കൊടഗാമ കപ്പലിറങ്ങിയ കോഴിക്കോടും, വിദേശ ആധിപത്യതോട് ശക്തമായി പ്രതികരിച്ച കേരളവര്‍മ്മ പഴശ്ശിരാജയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തട്ടകവും, തച്ചോളി മാനിക്കൊത്ത് ഒതെനക്കുറുപ്പിന്റെയും, ആരോമാല്ചെകവരുടെയും, ഉണ്നിയാര്ച്ച്ചയുടെയും , ഓര്‍മ്മകള്‍ ഉറങ്ങുന്ന ലോകനാര്‍ കാവിലമ്മ  യുടെ  തട്ടകത്തിലൂടെയും,അറക്കല്‍ ബീവിയുടെയും,  ഒളിന്പ്യന്‍ പി റ്റി  ഉഷയുടെയും, സൂഫി വര്യന്മാരായ മാലിക് ദീനാര്‍, ഉള്ളാല്‍ മുഹമ്മദ്‌ മദനി തങ്ങള്‍,കുമ്പള ശൈഖുനാ മുഹമ്മദ്‌ കാസിം തങ്ങളുടെയും സ്ഥലങ്ങള്‍ കടന്നു അങ്ങ് മംഗലാപുരം എത്തുന്ന ഹൈവേ 17.

                            ഈയടുത്ത കാലത്താണ് റെയില്‍വേ ഗെയിറ്റുകള്‍ മാറ്റി ഏതാനും മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചത്. ദിവസവും ലക്ഷകണക്കിന് വാഹനങ്ങള്‍ റോഡില്‍  ഇറങ്ങുന്ന കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് എന്തിനിത്ര കുടുസ്സായ മേല്‍പ്പാലങ്ങള്‍ ഉണ്ടാക്കി. റോഡിനെക്കാള്‍ കഷ്ട്ടമാണ് മേല്‍പ്പാലങ്ങളുടെ അവസ്ഥ. വികസനം മുന്പില്‍കണ്ടുകൊണ്ട് കുറേക്കൂടി വീതി കൂടിയ മേല്‍പാലങ്ങള്‍ ആവാമായിരുന്നില്ലേ? എന്‍റെ സംശയത്തിനു സുഹൃത്ത് ഉണ്നീന്കുട്ടി ഹാജി പറഞ്ഞതിങ്ങിനെ. "ഒരുപക്ഷെ വീതി കുറഞ്ഞ റോഡില്‍ വീതികൂടിയ മേല്‍പ്പാലം ഉണ്ടാക്കാന്‍ നിയമ തടസ്ഥമുണ്ടാകും . അതായിരിക്കാം വീതി കുറഞ്ഞു പോയത്." അങ്ങിനെയെങ്കില്‍ ഈ നിയമവും നിയമനിര്‍മാണവും ഒക്കെ ആര്‍ക്കു വേണ്ടിയാണ്.  അതവിടെ ഇരിക്കട്ടെ! എല്ലാ പാലങ്ങളുടെയും തൂണുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്ലാബുകള്‍ യോജിപ്പിക്കുന്ന ഭാഗങ്ങളില്‍ വണ്ടികള്‍ കട കട ശബ്ദത്തോടെ ചാടുന്ന ഒരവസ്ഥ ഉണ്ട്. മുപ്പതും  നാല്‍പ്പതും ടെന്‍ ഭാരവും കയറ്റി വരുന്ന വാഹനങ്ങള്‍ പാലത്തില്‍ ഇങ്ങിനെ ചാടിയാല്‍ പാലത്തിനു ബലഹീനത ഉണ്ടാകില്ലേ? എന്നും എനിക്ക് സംശയം. ഇതിനു മറുപടി തന്നത് എന്‍റെ സുഹൃത്ത് ഹാജി. ആറ്റക്കോയ സാഹിബ് ആണ്.  "അതൊക്കെ എന്ജിനീയറിംഗ് ടെക്നോളജി ആവും . നമുക്ക് അതൊന്നും വശമില്ലല്ലോ" എന്നാണു. ആണോ? എനിക്ക് സംശയം തീര്‍ന്നില്ല. കാരണം ഇതുപോലെ വേറെയും ഒരുപാട് മേല്‍പാലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവയിലൊന്നും ഈ ചാട്ടമില്ല. വീണ്ടും  ആറ്റക്കോയ സാഹിബ് വിശദീകരിച്ചു. ഡ്രൈവര്‍ ശ്രദ്ധിച്ചു വണ്ടി ഓടിക്കാനും സ്പീട് കൂട്ടി പാലത്തില്‍ പോകാതിരിക്കാനും വേണ്ടിയാണെന്നും യാത്രയിലെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും വണ്ടി ഓടിച്ച്ചിട്ടില്ലാത്ത്ത ആറ്റക്കോയ സാഹിബ് പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടാല്‍ അല്ഭുതമില്ലല്ലോ? കാരണം കേരളത്തിലെ മറ്റേതൊരു റോഡിനെക്കാളും ശ്രദ്ധയോടെ മാത്രമേ ഈ റോഡില്‍ യാത്ര സാദ്ധ്യമാവൂ എന്ന് എനിക്കറിയാമല്ലോ! രാത്രിയില്‍ പോലും പാളങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കുകള്‍ ആണ്. ഇതിനിടയില്‍ കുരുക്കഴിക്കാന്‍ രാപകലില്ലാതെ കഷ്ട്ടപ്പെടുന്ന നിയമപാലകരുടെ കഷ്ട്ടം  പറയേണ്ടതില്ല. പകല്‍ സമയങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികളെയും വയസ്സായവരെയും സ്ത്രീകളെയും വാഹനം തടഞ്ഞു നിര്‍ത്തി റോഡു മുറിച്ചു കടക്കാന്‍ സഹായിക്കുന്നവരെയും , വേണമെങ്കില്‍ കടന്നോട്ടെ എന്ന ഭാവത്തില്‍ സുഹൃത്തിനോട് വാചകം അടിച്ചു നില്‍ക്കുന്നവരെയും നിയമപാലകരുടെ വേഷത്തില്‍ കണ്ടില്ല എന്ന് പറയാനാകില്ല.
                        ഇതിനിടയില്‍ എന്ന് മുതലാണ്‌ ഓടുന്ന വാഹനത്തിന്റെ ഇടതു ഭാഗത്ത് കൂടെ കയറി ഓവര്‍ ടെയിക്ക്  ചെയ്യുന്ന ഒരു പ്രവണത തുടങ്ങിയതെന്ന് കൃത്യമായി ഓര്‍മയില്ല. ആട്ടോരിക്ഷകളും, ടൂ വീലറുകളും വ്യാപകമായതോട് കൂടിയായിരിക്കണം. ഇപ്പോള്‍ എല്ലാ വാഹനവും ഇങ്ങിനെ ചെയ്യാം എന്നായിട്ടുണ്ട്. ഇതിന്റെ അപകട സാദ്ധ്യത ആരും കാണുന്നില്ല. പിന്‍ചക്ക്രത്തില്‍ കുടുങ്ങി ജീവിതത്തിനു വിരാമം കണ്ടെത്താന്‍ ഇത് വളരെ സൌകര്യമാണ്. നിയമ പാലകര്‍ക്കോ സര്‍ക്കാരിനോ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വ്യാപകമായി ഇത് കണ്ടുവരുന്നു. പിന്നൊരു കാഴ്ച തെക്കോട്ടും വടക്കോട്ടും പോകുന്ന ബസ്സുകള്‍ ഒരേ സ്ഥലത്ത്  ഇടതുവശവും വലതുവശവും നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രീതി. ഇതും വ്യാപകമാണ്. പിന്നില്‍ നിയമപാലകരുടെ വണ്ടിയായാലും, ആംബുലന്‍സ് ആയാലും അവര്‍ക്ക് വിരോധമില്ല. . കാരണം അവര്‍ക്ക് സ്വാധീനമുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് അതിനൂ ന്യായീകരനമുണ്ട്.
             വാഹനമോടിക്കുന്നവരില്‍ എത്ര ശതമാനം പേര്‍ക്ക് റോഡു നിയമങ്ങള്‍ അറിയാമെന്നതിനെ കുറിച്ചു ഒരു നിശ്ചയവുമില്ല. ഇന്ടിക്കെടര്‍ സംവിധാനം വരുന്നതിനു മുന്‍പ് കൈ കൊണ്ട് സിഗ്നല്‍ നല്‍കിയാണ്‌ ഡ്രൈവര്‍മാര്‍ തന്‍റെ  ദിശകള്‍ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ടികെട്ടര്‍ വന്നപ്പോള്‍ ഇത് മാറി. ഇത് എപ്പോള്‍  ഏതു സമയത്ത് എങ്ങിനെയൊക്കെ പ്രവര്‍ത്തിക്കണമെന്ന് അധികം പേര്‍ക്കും വശമില്ല. വലതു വശം തിരിയുവാന്‍ ഉപയോഗിക്കുന്ന അതെ സംവിധാനം തന്നെ പിന്നിലുള്ള വണ്ടിക്കാര്‍ക്ക്‌ കടന്നു പോകാന്‍ അനുവാദം കൊടുക്കുവാനും ഉപയോഗിച്ചു കാണുന്നു. പലരും തിരിഞ്ഞു കഴിഞ്ഞാണ് ഇത് ഉപയോഗിക്കുന്നത് തന്നെ. പിന്നിലെ വണ്ടിക് ബുദ്ധിമുട്ട് കൂടാതെയും തനിക്കു വിഷമം ഇല്ലാതെ കടക്കുവാനും വേണ്ടിയാണ് ഈ സംവിധാനമെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഉപയോഗപ്പെടുത്താതെ  ഞാന്‍ നിയമം പാലിച്ചല്ലോ എന്നാണു ഇവരുടെ മനസ്സിലിരുപ്പ്. വണ്ടി ഓടിക്കുന്നതില്‍  മദ്യപിച്ചു മന്ദബുദ്ധിയായവരെയും മൊബൈല്‍ ഫോണ്‍ ചെവിയില്‍ കയറ്റി തല ചെരിച്ചു കസര്‍ത്ത് കാട്ടുന്നവരെയും പിടി കൂടി ശിക്ഷിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല.
                  മാഹിയുടെയും തലശേരിയുടെയും ഇടയിലൂടെ തട്ടാതെ, മുട്ടാതെ എവിടെയും ഉരസലോന്നും കൂടാതെ കാസര്‍ഗോഡ്‌ എത്തിയതിന്റെ ആശ്വാസം തോന്നിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ അപകടത്തിനു കാരണമെന്ന് പലപ്പോഴും പറയാറുണ്ട്‌. സത്യത്തില്‍ റോഡു മോശമായാല്‍ സ്പീട്  കുറയുകയും അപകടങ്ങള്‍ ഇല്ലാതിരിക്കുകയുമല്ലേ വേണ്ടത്? പക്ഷെ ഇവിടെ അതില്ല. ഇനി റോഡു നന്നായി പണിതാലോ അപകടത്തിനു വല്ല കുറവുമുണ്ടോ? അപ്പോഴും അപകടത്തിന്റെ പൂരമല്ലേ! ഈയിടെ ഞങ്ങളുടെ നാട്ടിലൂടെ പണിത ഒരു ഹൈവേ 45 കിലോമീറ്റര്‍ മുഴുവന്‍ ഗതാഗത യോഗ്യമാവാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അതില്‍ സ്ഥാപിതമായ സ്പീഡ് ബ്രേയ്ക്കരുടെ എണ്ണം  പതിനഞ്ചു കഴിഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കപ്പെട്ടവ കൂടാതെ നാട്ടുകാര്‍ ചോദിച്ചും സമരം ചെയ്തും നേടി സ്ഥാപിച്ച്ചവയും ഈ കൂട്ടത്തിലുണ്ട്. ഈ നിയന്ത്രണങ്ങള്‍ എല്ലാം വീണ്ടുവിചാരമില്ലാതെ വാഹനമോടിക്കുന്നവര്‍ നിരത്തുകളില്‍ കാട്ടിക്കൂട്ടിയ കോപ്രായം കൊണ്ട് അവര്‍ തന്നെ ചോദിച്ചു വാങ്ങിയ സ്വയം കെണികള്‍ ആണെന്നല്ലാതെ എന്ത് പറയാന്‍. കാല്‍ നട യാത്രക്കാരുടെയും അന്യവാഹനങ്ങളുടെയും അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തു മര്യാദക്ക് വണ്ടി ഓടിക്കുവാന്‍, നിയമങ്ങള്‍ പാലിക്കുവാന്‍, അനുസരിക്കുവാന്‍, നിയമം കൊണ്ട് ഒരു സര്കാരിനും കഴിയില്ല. ബോധവല്കരണം വേണമെന്ന് പറയുന്നു. അതിനൊക്കെ ബോധാവല്കരിക്കാന്‍ ബോധം ആര്‍ക്കൊക്കെയുണ്ട്?
                "മര്യാദക്കാരനും, മര്യാദക്കാരനും മൂന്നു വഴി. മര്യാദക്കാരനും മര്യാദയില്ലാത്തവനും രണ്ടു വഴി. മര്യാദയില്ലാത്തവനും മര്യാദയില്ലാത്തവനും ഒരു വഴി."
                 ഇങ്ങിനെ ഒരു ചൊല്ലുണ്ട്. പണ്ടത്തെ നാട്ടു വഴികള്‍ ആണ് വിവക്ഷ. രണ്ടു മര്യാദക്കാര്‍ പരസ്പരം നാട്ടു വഴിയിലൂടെ ക്രോസ് ചെയ്യുമ്പോള്‍ രണ്ടു പേരും സാമാന്യം ഒതുങ്ങി കടന്നു പോകുമ്പോള്‍ നടുവിലൂടെ മറ്റൊരാള്‍ക്ക് കൂടി കടന്നു പോകുവാന്‍ ആ ഇടുങ്ങിയ വഴി ഉപയോഗപ്പെടുത്താം എന്ന് സാരം. ബാക്കി വായനക്കാര്‍ ഊഹിച്ചാല്‍ മതി!
                   അങ്ങോട്ട്‌ രാത്രി യാത്രയില്‍ കാസര്‍ഗോഡ്‌ എത്താന്‍ 7 മണിക്കൂര്‍. ഇങ്ങോട്ട് പകല്‍ യാത്രയില്‍ അതെ ദൂരം 11 മണിക്കൂര്‍. തിരിച്ചു വരുമ്പോള്‍ വണ്ടിയില്‍ പ്രായം ചെന്ന വയസ്സന്‍ സേയ്താലിക്കയും കൂടെയുണ്ട്. മാഹി കടന്നു പോകുമ്പോള്‍ ഇന്ധനം അവിടെ നിന്ന് വില കുറഞ്ഞു കിട്ടുമെന്ന് ഉണ്ണീന്‍ കുട്ടി ഹാജി പറഞ്ഞതനുസരിച്ച് അവിടെ നിര്‍ത്തി. രണ്ടു ഭാഗത്തും നിര നിര യായി മദ്യ വില്പനശാലകള്‍! മരുന്ന് കടകള്‍ ആണെന്നാണ്‌ പാവം സെയ്താലിക്ക കരുതിയത്! എന്ത് മരുന്നായിരിക്കുമെന്നു സെയ്താലിക്കായുടെ അന്വേഷണത്തിന് ആറ്റക്കോയ ഹാജി പറഞ്ഞത് അതൊക്കെ അത്തര്‍ കുപ്പികള്‍ ആണെന്നാനെ. " ന്റെ റബ്ബേ! ഇത്രയൊക്കെ അത്തര്‍ ഇവര്‍ക്ക് കുളിക്കാനാണോ? ഇത്രയ്ക്കു നാറ്റം കൂടിയ ആളുകള്‍ ആണോ ഇവിടെയുള്ളവര്‍!" സെയ്താലിക്കയുടെ ആത്മഗതം! കുറെ കഴിഞ്ഞു ഉണ്ണീന്‍ കുട്ടി ഹാജിയാണ് സെയ്താലിക്കാക്ക് ശെരിക്കുള്ള ഉത്തരം നല്‍കിയത്.
                       ആറ്റക്കോയ ഹാജി ആവശ്യപ്പെട്ട പ്രകാരം ഒരു കട്ടന്‍ ചായ കുടിക്കാന്‍ വേണ്ടി ഒരു തട്ട്ടു കടയുടെ അടുത്ത് വണ്ടിനിര്‍ത്തി , തൊട്ടടുത്ത്‌ ഒരു കോഴിക്കട. അവിടെ ഒരു ബോര്‍ഡ്. അതില്‍ ഇങ്ങിനെ ഒരു അറിയിപ്പ്. ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനയുടെയാണ്. അതില്‍ പറയുന്നത് ഇങ്ങിനെ."നിങ്ങള്‍ കോഴി ഇറച്ചിക്ക് നല്കുന്നവില ഒരുപാട് കൂടുതല്‍ ആണ്. ഇത് കേരള സര്‍ക്കാര്‍ കോഴിക്ക് 12.5 % നികുതി ചുമത്തിയത് കൊണ്ടാണെന്നും ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല എന്നും പാവങ്ങളുടെ പോഷകാഹാരമായ കോഴി ഇറച്ചിക്ക് അന്യായമായി ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കണമെന്നും" ആണ്. എന്തൊരു ഉപഭോക്തൃ സ്നേഹം അല്ലെ! ഇത് പ്രകാരം ഒരു കോഴിക്ക് ചുരുങ്ങിയത് 10 രൂപ വെച്ചെങ്കിലും കേരളത്തിന്റെ ഖജനാവില്‍ എത്തേണ്ടതാണ്. കേരളത്തില്‍ ദിവസവും കശാപ്പു ചെയ്യപ്പെടുന്ന ലക്ഷകണക്കിന് കോഴികള്‍ക്ക് ഈ തോതില്‍ കണക്കാക്കി കോടികള്‍ എത്തെണ്ടാതല്ലേ! ഉണ്ടാവില്ല. എന്ന് തന്നെ തോന്നി. ഇതൊന്നു പങ്കുവെക്കാന്‍ ഉണ്നീന്കുട്ടി ഹാജിയോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പിടിപ്പിക്കാന്‍ ഈ ലേഖനം തികയില്ല.
                       വരുമ്പോള്‍ കണ്ട മറ്റൊരു കാര്യം പാപ്പിനിശ്ശേരി കനടല്‍ പാര്‍ക്ക്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ ഈ പരിത:സ്ഥിതി വന്നു പോയതില്‍ വിലപിക്കുന്നോ? അതോ സന്തോഷമാണോ? അറിയില്ല!
                      കേരളത്തിന്റെ റോഡുകളുടെ കാര്യത്തില്‍ ബഹുമാനപ്പെട്ട ഹൈ ക്കോടതി പോലും പലപ്രാവശ്യവും ഇടപെട്ടിട്ടുണ്ട്!
                       കേരളത്തില്‍ ഹൈ വേ കളുടെ വീതി കഴിയുന്നത്ര ചുരുക്കി നിശ്ചയിച്ചു കിട്ടാന്‍ സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്!
                      കേരളത്തിനു വേണ്ടി ഹൈ വേ കളുടെ വീതി കുറയ്ക്കില്ല! കേന്ദ്രം!
                      കേരളത്തില്‍ മാത്രമായി ഹൈ വേ കളുടെ വീതി കുറയ്ക്കില്ല. കേരള സര്‍ക്കാര്‍!
             ഇതൊക്കെ സ്മാര്‍ട്ടായി മുന്നോട്ടു പോകുവാന്‍ ഇനിയുംത്ര മോചന രക്ഷാ യാത്രകള്‍ വേണ്ടിവരും! പ്രതീക്ഷകളോടെ! 

Thursday, January 13, 2011

എന്റെ ഗ്രാമം


ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടിലാണ് ഞാന്‍ ജനിച്ചു വീണ എന്‍റെ ഗ്രാമത്തില്‍ ഞാന്‍ സ്ഥിരമായി താമസത്തിനു എത്തുന്നത്. എന്‍റെ പതിനഞ്ചാം വയസ്സില്‍. അതുവരെ ഗ്രാമത്തിനു പുറത്തായിരുന്നു. സുന്ദരമായി ഒഴുകിക്കൊണ്ടിരിക്കുന്ന നിളാ നദിക്കരയില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ പേരൂര്‍ എന്ന ഗ്രാമം. അധികം വീതിയില്ലാത്ത ഇടവഴികളും, വളരെ ഇടുങ്ങിയ കാളവണ്ടി വഴികളും മാത്രമുണ്ടായിരുന്ന എന്‍റെ ഗ്രാമം. നിളയുടെ വടക്കേ അരികിലൂടെ കൊച്ചിന്‍ മദ്രാസ് റെയില്‍ പാത. വടക്ക് പാലക്കാട് പൊന്നാനി മെയിന്‍ റോഡും തെക്ക് നിളാ നദിയും അതിര് പങ്കിടുന്ന എന്‍റെ ഗ്രാമത്തില്‍ ഓല മേഞ്ഞ വീടുകളും അപൂര്‍വ്വം ഓടിട്ട വീടുകളും മാത്രം. എല്ലായിടത്തും പച്ചപ്പ്‌ തന്നെ. തവളക്കണ്ണന്‍ , വട്ടന്‍, ചെങ്കഴമ എന്നീ നാടന്‍  നെല്ലിനങ്ങള്‍ തികച്ചും ജൈവവളപ്രയോഗത്താല്‍ പച്ച പിടിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍, നാടാകെ കരിമ്പനകള്‍ , തല ഉയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍, മോടന്‍ നെല്ല് പച്ച പിടിപ്പിച്ച പറമ്പുകള്‍, ചാമ വിതച്ച പറമ്പുകള്‍ എന്നിങ്ങനെ എല്ലാ കാഴ്ചകളും മറക്കാനാകാത്ത പ്രകൃതി ദ്രിശ്യങ്ങള്‍ തന്നെ. വല്ലപ്പോഴും കരി തുപ്പി ഓടുന്ന തീവണ്ടിയും ബസ്സുകളും , കട കട ശബ്ദമുണ്ടാക്കി കടന്നു വരുന്ന തീത്തന്റെ കാളവണ്ടിയും , ഒറ്റപ്പാലത്ത് നിന്ന് വല്ലപ്പോഴും വരുന്ന യൂസഫിന്റെ ഷെവര്‍ലെ ടാക്സി കാറും ഒക്കെ കാണുവാന്‍ ഓടി കൂടുമായിരുന്ന കാലം.
                  വല്ലപ്പോഴും പുര പണിയാന്‍ വേണ്ടി ആരെങ്കിലും കരിമ്പന മുറിച്ചിട്ടാല്‍ മഴുവും വെട്ടുകത്തിയുമായി അതിന്റെ ഇളം തൂമ്പ് പൊളിച്ചെടുത്ത് പച്ചക്ക് തിന്നുന്നതും, അതിന്റെ ആരുള്ള ഭാഗം ഒഴിച്ചുള്ള വെള്ള മാവ് പോലുള്ള ഭാഗം മുറിച്ചെടുത്ത് ഇടിച്ചു വെള്ളത്തിലിട്ടു ഊട്ടി കുഴമ്പു രൂപത്തില്‍ കിട്ടുന്നഎടുത്തു ശര്‍ക്കരയും കൂട്ടി അടുപ്പത്ത് വെച്ചു വിരകി തിന്നാന്‍ തിരക്ക് കൂട്ടുമായിരുന്ന കാലം. ആശാരിമാര്‍ ഉളി വെച്ചു പനയുടെ കഴുക്കോല്‍ ചെത്തുന്നതും മരങ്ങള്‍ ചിന്ദൂരം വെച്ചു മിനുസപ്പെടുത്തുന്നതും നോക്കി നില്‍ക്കാന്‍ എന്ത് രസം. ജലസംപുഷ്ടമായ നിളയും നിറയെ കുളങ്ങളും ഉള്ള ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ എല്ലാവരും ചെറുപ്പത്തില്‍ തന്നെ ഒന്നാം തരം നീന്തല്‍ താരങ്ങള്‍! ബാത്ത് റൂം കുളികള്‍ വന്നതിന്റെയും നീന്തല്‍ അന്യം നിന്നതിന്റെയും ദുരന്തങ്ങള്‍ നാം ഇപ്പോള്‍ കാണുന്നുണ്ടല്ലോ. കരിമ്പനുടെ വിത്തുകള്‍ പനംപഴമെന്നു പറയുന്നവ എടുത്തു മഴക്കാലം തുടങ്ങുമ്പോള്‍ മണ്ണില്‍ കുഴിച്ചിട്ടു വേനല്‍ തുടങ്ങുമ്പോള്‍ മുളക്കാന്‍ തുടങ്ങിയ പനകള്‍ എടുത്തു വേവിച്ചു തിന്നാന്‍ ഒരു രസം തന്നെയാണ് . ഇതിനെ കൂമ്പ് എന്നാണു ഞങ്ങള്‍ വിളിക്കുക.
                 വിദ്യാഭ്യാസ കാര്യത്തില്‍ ആവശ്യക്കാരന് പഠിക്കാന്‍ എല്ലാ സൌകര്യവും ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. പത്ത് കിലോ മീറ്റര്‍ അകലെ ഒറ്റപ്പാലത്ത് കോളേജും ഗ്രാമാതിര്‍ത്തിയില്‍ തന്നെ രണ്ടു ഹൈസ്കൂളുകളും ഉണ്ട്. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു അന്ന് തന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ സൗകര്യമുണ്ടായിരുന്നു. സദനം കുമാരന്‍ എന്ന കൊല്ലാക്കല്‍ കുമാരന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയില്‍ നടത്തി വന്നിരുന്ന ഗാന്ധി സേവ സദനം എന്ന സ്ഥാപനവും അതിന്റെ കീഴില്‍ നടത്തി വന്നിരുന്ന സ്കൂളുകളും എല്ലാം ഞങ്ങളുടെ ഗ്രാമത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിലെ നേരത്തെ തുടങ്ങിയ  കുതിപ്പാണെന്നു പറയാതിരിക്കാന്‍ കഴിയില്ല.കുറച്ചു കൃഷിക്കാരും കൂടുതല്‍ തൊഴിലാളികളും താമസിച്ചു വരുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ പട്ടിണി അന്യമായിരുന്നില്ല.

ഹിന്ദു മതവും ഇസ്ലാം മതവും വിശ്വസിക്കുന്ന ഏതാനും കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു അന്നത്തെ ഗ്രാമം. എവിടെയും സ്നേഹം തുളുമ്പുന്ന വിളിയും സഹായങ്ങളും മാത്രം. ഒന്നിനും ജാതിയും മതവും അതിര്‍വരമ്പുകള്‍ ഇട്ടിരുന്നില്ല. ഇന്നും അങ്ങിനെ തന്നെയാണ്. നാണി വല്യമ്മയും കുട്ടപ്പന്‍ മുത്തപ്പായിയും കുട്ടി അച്ച്ച്ചനും സുലൈമാന്‍ എളാപ്പയും സൈതലവി അമ്മാങ്കയും എല്ലാവര്ക്കും സ്വന്തം. എല്ലാം  പരസ്പരം പങ്കു വെച്ചു സംതൃപ്തമായി കഴിഞ്ഞിരുന്ന കാലം. പഞ്ഞമാസങ്ങളില്‍ കൂലി തൊഴിലാളികളെ അറിഞ്ഞു സഹായിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ . അക്കൂട്ടത്തില്‍ കുമാരന്‍ വൈദ്യര്‍ , കൂത്ത്ര ഭാസ്കരന്‍ മാമ, മുരുകന്‍ വല്യച്ചന്‍ എന്നിവരെയൊക്കെ എങ്ങിനെ മറക്കാന്‍.


ഭാസ്കരന്‍ മാമ
ശുശ്രൂഷാ രംഗത്ത് അക്കാലത്ത് മിലിട്ടറിയില്‍ നിന്ന് സേവനം മതിയാക്കി വന്ന ഡോക്ടര്‍ പി. എം നായര്‍ എന്ന പതിയില്‍ മാധവന്‍ നായര്‍ മരുന്നിന്റെ വില മാത്രം ഈടാക്കി ആതുര ശുശ്രൂഷ നടത്തിയിരുന്നു. ഒറ്റപ്പാലത്ത് നിന്നും സമീപ പ്രദേശമായ കോങ്ങാട് മുതലായ സ്ഥലങ്ങളില്‍ നിന്നുമൊക്കെ രാവിലെ സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ എത്തുമായിരുന്നു. വേണ്ടത്ര വാഹന സൌകര്യമില്ലായിരുന്ന  ആ കാലത്ത് സൈക്കിളിലും  നടന്നു, കാറിലും ഒക്കെ പോയി ഈ ഡോക്ടര്‍ രോഗികളെ നോക്കി ചികില്സിച്ച്ചിരുന്നു. ഇങ്ങിനെ ഒരാളെ ഇന്ന് സങ്കല്പിക്കാന്‍ കൂടി കഴിയുമോ? ഇല്ലാത്ത രോഗത്തിനു സ്കാന്‍ വേണമെന്ന് ചീട്ടെഴുതി രോഗികളെ  പിഴിയുന്ന ഡോക്ടര്‍ വിലസുന്ന നാടാണ് നമ്മുടെ കേരളമെന്നു ഓര്‍ക്കുക. ആയൂര്‍വേദ രംഗത്ത്താനെങ്കില്‍  അക്കാലത്ത് പ്രഗല്ഭാനായിരുന്നു പെരുംപരംപില്‍  സൈതു മുഹമ്മദ്‌  വൈദ്യര്‍.  നാഡി പിടിച്ചു രോഗവും രോഗ നിര്‍ണയവും നടത്തി ചികില്സിച്ച്ചിരുന്നു അദ്ദേഹം. മൂന്നു ദിവസം കഴിഞ്ഞു ചികിത്സ മതിയെന്ന് വൈദ്യര്‍ പറഞ്ഞാല്‍ അതിനുള്ളില്‍ രോഗി മരിക്കുമെന്ന് തന്നെ! സംശയം വേണ്ട. അത്രയും പ്രഗല്ഭന്‍, പാവം. എല്ലാവരും തിരശീലക്കു പിന്നില്‍ മറഞ്ഞു കഴിഞ്ഞു. ഇനി അങ്ങിനെ ഒരു കാലം ഒരിക്കലും തിരിച്ചു വരില്ലല്ലോ.
                

അക്കാലത്ത് നേരത്തെ സൂചിപ്പിച്ച ഗാന്ധി സേവാ സദനം എന്ന സ്ഥാപനത്തിന്റെ നേതാവ് ശ്രീ. കെ. കുമാരന്റെ പരിശ്രമ ഫലമായി കേളപ്പന്‍ മെമ്മോറിയല്‍   ഹോസ്പിറ്റല്‍ എന്നപേരില്‍ ഒരു ആശുപത്രി ഗ്രാമത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ പ്രവര്ത്തനമാരംഭിച്ച്ചിരുന്നു. അത് ഇപ്പോഴും ഉണ്ട്. ഇപ്പോള്‍ ഇത് സര്‍ക്കാര്‍ സ്ഥാപനമാണ്‌. ഇപ്പോള്‍ ഞങ്ങളുടെ പഞ്ചായത്തില്‍ രണ്ടു ഗവര്‍മെന്റ് ആശുപത്രികളും, ഒരു സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയും ഒരു ആയൂര്‍വേദ ആശുപത്രിയും ഉണ്ട്. ഹെല്‍ത്ത് സെന്റെരുകള്‍ വേറെയും. 
ഞങ്ങളുടെ ഗ്രാമത്തിനു എങ്ങിനെ ഈ പേര് വന്നു എന്ന് നോക്കേണ്ടേ! പറയാം. പരശുരാമന്‍ മഴുവെറിഞ്ഞു കേരളം നേടി എടുത്തപ്പോള്‍ എന്തായാലും സ്ഥല നാമങ്ങള്‍ അദ്ദേഹം തന്നിരിക്കാനിടയില്ല. പില്‍ക്കാലത്ത് താമസം തുടങ്ങിയ ജനങ്ങള്‍ക്കിടയിലെ ജെന്മിമാരും ഭൂപ്രഭുക്കളും മാടമ്പിമാരുമൊക്കെ ആയിരിക്കും പേര് വെച്ച്ചിട്ടുണ്ടാവുക. ഞങ്ങളുടെ ഗ്രാമത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ ഒരു ശിവ ക്ഷേത്രമുണ്ട്. കയ്പയില്‍ മഹാ ദേവ ക്ഷേത്രം. ശിവനെ മഹാ ദേവനേന്നും പെരിയവര്‍ എന്നൊക്കെ പറയും. അങ്ങിനെ പെരിയവര്‍ വാഴുന്ന ഊര് പെരിയവരൂര് എന്നാവുകയും അത് ലോപിച്ചു പേരൂര്‍ ആയി ചുരുങ്ങുകയും ചെയ്തു. ബ്രിട്ടീഷുകാരന്‍ ട്രിച്ചൂര്‍ എന്ന് വിളിച്ചിരുന്ന സ്ഥലം ത്രിശിവ പേരൂര്‍ ആയിരുന്നല്ലോ. ലോപിച്ച്ച  വാക്കുകള്‍ കണക്കാക്കാതെ നമുക്ക് അതിനെ ത്രിശിവ പേരൂര്‍ എന്ന് വിളിക്കാന്‍ ഭാഗ്യം നല്‍കാതെ വെറും തൃശൂര്‍ എന്നാക്കി കളഞ്ഞു. തിരുവനന്തപുരമെന്നു വിളിച്ച നമുക്ക് ആ പരമാത്മാവിന്റെ  പൂര്‍ണ നാമത്തില്‍ തന്നെ വിളിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ നടന്നില്ല. നമ്മള്‍ അത്രയ്ക്ക് അക്ഷരാഭ്യാസമില്ലാത്തവരാണോ? 


കയ്പയില്‍ മഹാദേവ ക്ഷേത്രം
എന്‍റെ ഗ്രാമം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് ലക്കിടി പേരൂര്‍ പഞ്ചായത്തിലാണ്. ഈ പേര് തന്നെ രണ്ടു പേരുകള്‍ കൂട്ടി ചേര്‍ത്ത് ഉണ്ടാക്കിയതാണെന്ന് കേട്ടാല്‍ തന്നെ മനസ്സിലാകും. പണ്ടത്തെ ലക്കിടി എന്നും പേരൂര്‍ എന്നും പേരുള്ള നാട്ടു പഞ്ചായത്തുകള്‍ യോജിപ്പിച്ചു പഞ്ചായത്ത് സംയോജനം നടത്തിയപ്പോള്‍ രണ്ടു വിഭാഗവും താന്താങ്ങളുടെ പേര് വേണമെന്ന് വാശിയില്‍ നിന്നു.  സമരവും തുടങ്ങി. ഉടനെ അധികൃതര്‍ രണ്ടും കൂടി ചേര്‍ത്ത് ലക്കിടി പേരൂര്‍ എന്നാക്കി രണ്ടു കൂട്ടരെയും വിജയിപ്പിച്ചു. പാലക്കാട് ജില്ലയിലെ തന്നെ ചിറ്റൂര്‍ തത്തമംഗലം മുനിസിപാലിറ്റി പോലെ. എല്ലാ സ്ഥല നാമങ്ങള്‍ക്ക് പിന്നിലും ഇങ്ങിനെയൊക്കെ ഓരോ കാര്യങ്ങള്‍ ഉണ്ടാകും. ഒറ്റയ്ക്ക് ഒരു പാല മരം നിന്നിരുന്ന സ്ഥലം ഒറ്റപ്പാലമായും പാലയുടെ അപ്പുറത്തെ സ്ഥലം പലാപ്പുറമായും, തെക്കോട്ട്‌ നോക്കിയിരിക്കുന്ന തേവര്‍ തേന്‍ നോക്കി തെവരായത് പോലെയും പിന്നീട് ലോപിച്ചു ചിനക്കത്തൂര്‍ ആയതുപോലെയും മറ്റും. ഇന്ന് വള്ളുവനാടിന്റെ പൂരം ചിനക്കത്തൂര്‍ പൂരമാണ്‌.

ലക്കിടി എന്ന സ്ഥല നാമത്തിനു പിന്നിലുമുണ്ട് ഇങ്ങിനെയൊരു കഥ. 1700 കളുടെ അവസാന പകുതിയില്‍ ടിപ്പു സുല്‍ത്താന്‍ മലബാറില്‍ പടയോട്ടം നടത്തിക്കൊണ്ടിരിക്കെ പാലക്കാട് ഒരു കോട്ട പണിയുന്നു. സൈന്യത്തിന് അന്ന് വിറകു ശേഖരിക്കാന്‍ സൌകര്യമായി കണ്ടത് അന്നത്തെ മുഴുവന്‍ കാടായി കിടന്നിരുന്ന ഞങ്ങളുടെ പ്രദേശം. അവരാണ് വിറകു എന്ന അര്‍ഥം വരുന്ന ഹിന്ദി പറഞ്ഞു ഈ പ്രദേശത്തെ ലക്കിടി ആക്കിയത് എന്നാണു പറയുന്നത്. ഇവിടെയുള്ള പ്രാദേശിക സ്ഥലനാമങ്ങളും ഈ പ്രദേശം മുന്‍പ് കാടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അതിര്‍ക്കാട് , കൊട്ടക്കാട്, വടക്കേക്കാട്, നായാടിക്കുണ്ട്, പണ്ടാറക്കാട്, തെക്കെക്കാട്, അന്ടിക്കാട്, പറങ്കി ക്കാട്, കുണ്ടുകാട്, എന്നിങ്ങനെയാണ്. കൂടാതെ പഴയലക്കിടി എന്ന സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ്‌ മൌലാനാ എന്ന സൂഫി വര്യന്‍ അറിയപ്പെടുന്നത് "കാട്ടിലെ തങ്ങള്‍" എന്ന പേരിലാണ്. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ മഖ്ബറ മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്തുള്ള മാമ്പ്ര എന്ന സ്ഥലത്ത്താനെന്നും, ദീര്‍ഘ കാലം താമസിച്ചിരുന്നത് ഇവിടെയായതുകൊണ്ട് രണ്ടു സ്ഥലത്തും അദ്ദേഹത്തിനു മഖ്ബറ ഉണ്ടായിരിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നതായും പഴമക്കാര്‍ പറയുന്നു. ഇന്നത്തെ ഈ പഴയലക്കിടി എന്ന പ്രദേശ ത്തെയാണ്‌ ടിപ്പു സുല്‍ത്താന്‍ ലക്കിടി എന്ന് വിളിച്ചത്.ഇനി ഇത് പഴയലക്കിടി ആയതിനു പിന്നിലുമുണ്ടൊരു കഥ. കൊച്ചിന്‍ മദ്രാസ് റെയില്‍പാത ഞങ്ങളുടെ ഗ്രാമം കടക്കുമ്പോള്‍ ലക്കിടി എന്ന് പറയുന്ന ഒരു റെയില്‍വേ സ്റ്റേഷന്‍ കാണാം. ഇതിന്റെ സ്ഥാപന സമയത്ത് ഇതിനു ലക്കിടി എന്ന് പേര് വെച്ചു. രണ്ടു ലക്കിടി ഉണ്ടാവാന്‍ പറ്റാത്തതുകൊണ്ട് ആദ്യത്തെ ടിപ്പു വിളിച്ച ലക്കിടി പഴയലക്കിടിയായി. അവിടെയും ഒരു അക്കിടി ഇല്ലേ എന്ന് സംശയം. ഡല്‍ഹിയും ന്യു ഡല്‍ഹിയും പോലെയാണെങ്കില്‍ ലക്കിടിയും പുതിയ ലക്കിടിയുമാണ് ആവെണ്ടിയിരുന്നത്.


കാട്ടിലെ തങ്ങള്‍ മഖാം
പഴയ ലെക്കിടി ജുമാ മസ്ജിദ്
                          യഥാര്‍ത്ഥത്തില്‍ റെയില്‍വേ സ്റ്റേഷന്‍ നില്‍ക്കുന്ന പ്രദേശത്തിന് മഹാദേവന്റെ അനുഗ്രഹം കൊണ്ട് സമ്പുഷ്ടമായ കിള്ളിക്കുരുശി മംഗലം എന്നോ, ആഗോള പ്രശസ്തനായ മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്തിന് അദ്ദേഹത്തിന്റെ നാമമോ ആണ് ഏറ്റവും യോജിച്ചത്. പക്ഷെ സായിപ്പിന് എന്ത് മഹാദേവന്‍, എന്ത് കുഞ്ചന്‍ നമ്പിയാര്‍. അല്ലെ? 
                        
സ്ഥല നാമങ്ങളൊക്കെ നിശ്ചയിച്ചിരുന്നത് പ്രഭുക്കന്മാരും ജെന്മിമാരുമോക്കെയാനെന്നു നേരത്തെ പറഞ്ഞിരുന്നുവല്ലോ. അവരെല്ലാം പേരുകൊണ്ട് പോലും അവരോളം എത്താന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഉദാഹരണത്തിന് ഇല്ലങ്ങളിലെ പാര്‍വതിയും ശ്രീദേവിയുമൊക്കെ മാടത്തില്‍ ജനിച്ചാല്‍ പാറുവും ചിരുതയുമായിരിക്കണം. പണ്ട് ജെന്മിമാര്‍ പണിക്കു വേണ്ടി ആളുകളെ കൊണ്ടുവന്നു സ്ഥലം നല്‍കി താമസിപ്പിച്ചു ജോലി എടുപ്പിക്കുമായിരുന്നു. രസകരമായ ഒരു കഥ പറയാം. അങ്ങിനെ കൊണ്ട് വന്ന ഒരു ഹരിജന്‍ രക്കന്‍ എന്ന ആള്‍ താമസിച്ചിരുന്ന സ്ഥലം സാമാന്യം ഉയര്‍ന്ന സമുദായംഗമായ ഒരു വിഭാഗം വാങ്ങിച്ചു. രക്കന്‍ സ്ഥലം വിടുകയും ചെയ്തിരുന്നു. വീട്ടു പേര് തമ്പുരാന്റെ രേഖകളില്‍ രക്കന്റെ " കിഴക്കേ ചാള" എന്ന് തന്നെ. ഇത് മോശമായി കണ്ട സ്ഥലത്തിന്റെ ഉടമസ്ഥന്‍ തന്പുരാനെ കണ്ടു ആവലാതി പറഞ്ഞപ്പോള്‍ തമ്പുരാന്‍ ഉടന്‍ കാര്യസ്ഥനെ വിളിച്ചു. "രാമാ , ഇവന്‍ താമസിക്കുന്ന സ്ഥലത്ത് മുന്‍പ് ആരായിരുന്നു?"    കാര്യസ്ഥന്‍ "രക്കന്‍ ആയിരുന്നെ"    തമ്പുരാന്‍: " ശെരി, രാമാ ഇവന്റെ വീട്ടുപേര് ഇനിമുതല്‍ രക്കനാ തൊടി എന്ന് മാറ്റിക്കൊടുത്തെക്കൂ"

എന്‍റെ ഗ്രാമത്തിലെ അന്ന് പേര് കേട്ട ജെന്മി കുടുംബമായിരുന്നു മുളഞ്ഞൂര്‍ മൂത്താട്ട് എന്ന് പേരുള്ള പേരൂര്‍ നായര്‍ വീട്. ഇളം തലമുറയിലെ ആളുകള്‍ കേശവനുന്നി മൂപ്പില്‍ നായര്‍, കണ്ണനുണ്ണി മൂപ്പില്‍ നായര്‍ എന്നിവരായിരുന്നു. നാട്ടിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും മുന്നിട്ടിരങ്ങിയിരുന്ന മഹാരഥന്മാര്‍ . ഞങ്ങളുടെ ഗ്രാമത്തില്‍ സുഗമമായി നടക്കുന്ന പേരൂര്‍ എയിടെഡ് ബേസിക് സ്കൂള്‍ എന്ന അപ്പര്‍ പ്രൈമറി സ്കൂള്‍ ഇവരുടെ വകയാണ്. കഴിഞ്ഞ കൊല്ലം ഈ സ്കൂള്‍ ശതാബ്ദി ആഘോഷിച്ചു . നായര്‍ വീട്ടില്‍ ശശികുമാരന്‍ നായരാണ് ഇപ്പോള്‍ മാനേജര്‍. 


പേരൂര്‍ എയിടെഡ് ബേസിക് സ്കൂള്‍
                         ഞങ്ങളുടെ നാട്ടില്‍ പ്രധാനമായി നടക്കുന്ന ഉത്സവങ്ങള്‍ അകലൂര്‍ കാവിലും കൈപയില്‍ കാവിലും നടക്കുന്ന താലപ്പൊലിയും, പഴയലക്കിടി കാട്ടില്‍ തങ്ങള്‍ മഖാമില്‍ നടക്കുന്ന ഉറൂസും ആണ്. ജാതിമത ഭേദമെന്യേ എല്ലാവരും ഒത്തോരുമിച്ച്ചാണിത്  നടക്കുന്നത്.  പല്ലാര്‍ മംഗലം ലിഫ്റ്റ്‌ , പള്ളം തുരുത്ത് ലിഫ്റ്റ്‌ തുടങ്ങിയ ഇരിഗേഷനുകളും മലമ്പുഴ ജലസേചന കനാലും ഞങ്ങളുടെ കൃഷി ഇടങ്ങളെ നീരണിയിക്കുന്നു.
                     



മലമ്പുഴ കനാല്‍


കുഞ്ചന്‍ സ്മാരകം

 ഞങ്ങളുടെ പഞ്ചായത്ത് മഹാ കവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മം കൊണ്ട് സമ്പന്നമാണ്. മേയ് 5 കുഞ്ചന്‍ ദിനമായി ആഘോഷിക്കുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു പഞ്ചായത്താണ് ഞങ്ങളുടേത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൂക്കു സഭ നിലവില്‍ വരികയും ചില അട്ജെസ്റ്മെന്ടു പ്രകാരം ഇപ്പോള്‍ കോണ്‍ഗ്രസ്‌ ഭരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നു വരുന്ന പൊതു പ്രവര്‍ത്തനങ്ങളുടെയും മറ്റും ഫലമായി അന്നുണ്ടായിരുന്ന നാട്ടു വഴികള്‍ മുഴുവന്‍ ഇന്ന് ടാറിട്ട റോഡുകള്‍ ആകുകയും , പാലക്കാട് പൊന്നാനി റോഡു കുളപ്പുള്ളി വരെ ഹൈവെ ആകുകയും ചെയ്തു. വെള്ളവും വെളിച്ചവും എത്താത്ത സ്ഥലമില്ല. ഓല മേഞ്ഞ വീടുകള്‍ അപ്രത്യക്ഷമായി. പകരം ഓടിട്ട വീടുകളും ധാരാളം വാര്‍ക്ക കെട്ടിടങ്ങളും ഉണ്ടായി. ഉള്‍നാടന്‍ ഭാഗത്തേക്ക് കൂടി ഇപ്പോള്‍ ബസ് സൌകര്യമുണ്ട്. ഏഴോളം ബാങ്ക് ബ്രാഞ്ചുകള്‍ ഞങ്ങളുടെ പണം സൂക്ഷിക്കാനും ആവശ്യക്കാര്‍ക്ക് കടം കൊടുക്കാനും പരസ്പരം മത്സരിച്ചു ഇന്ന് ഇവിടെയുണ്ട്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവരോടുമൊപ്പം ഞങ്ങളും മുന്നോട്ട് .....മുന്നോട്ട്.....മുന്നോട്ട്    മുന്നോട്ട് മുന്നോട്ട്!