Tuesday, August 9, 2011

സ്വദ്ഖയ്ക്കും മാക്സിമം മിനിമം ഉണ്ടോ?

സ്കൂട്ടറില്‍ ഗെയിറ്റ് കടന്നു ഞാന്‍ എന്‍റെ വീട്ടു മുറ്റത്തേക്ക്‌ കയറുമ്പോള്‍ പിന്നില്‍ നിന്നും ഒരു അസ്സലാമു അലൈക്കും കേട്ടു. മഴ പെയ്തത് മൂലം സിമന്റ്‌ കൊണ്ക്രീട്റ്റ് ചെയ്ത മുറ്റം നന്നായി വഴുക്കുന്നുണ്ട്. സ്ലിപ്പ് ആയെങ്കിലോ എന്ന് ഭയന്ന് തിരിഞ്ഞു നോക്കാതെ 'വ അലൈക്കുമുസ്സലാം' എന്ന് സലാം മടക്കി സ്കൂട്ടര്‍ ഷെഡില്‍ വെച്ചു ഉമ്മറത്തേക്ക് വന്നതും വീണ്ടും അസ്സലാമു അലൈക്കും എന്ന് പറഞ്ഞു സാമാന്യം നല്ല ആരോഗ്യമുള്ള, താടി വളര്‍ത്തി, വെള്ള തൊപ്പിയും ധരിച്ച സുമാര്‍ മുപ്പതു വയസ്സ് പ്രായം  തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കയ്യില്‍ ഒരു പ്ലാസ്റിക് കവറുമായി നില്‍ക്കുന്നു. വീണ്ടും ഒന്ന് കൂടി സലാം മടക്കി എവിടെ നിന്നാണെന്നും കാര്യമെന്താനെന്നും   തിരക്കി. "അത് വന്ത് നാന്‍ യതീം ഖാന പിരിവുക്ക് " ചെറുപ്പക്കാരന്‍ മൊഴിഞ്ഞു.  തുടര്‍ന്ന് .....................
ഞാന്‍:     " ഏതു യതീം ഖാന?"
ചെറുപ്പക്കാരന്‍:     " പാലക്കാട് "
ഞാന്‍:    " പാലക്കാട് എവിടെഉള്ളത്?"
ചെറുപ്പക്കാരന്‍:  " തമിഴ്നാട് ചേര്‍ന്ന് ."
ഞാന്‍:   "  സ്ഥലം?  പേര് "
ചെറുപ്പക്കാരന്‍:    " നെല്ലൂര്‍."
ഞാന്‍: "  നെല്ലൂര്‍ ആന്ധ്ര പ്രദേശ്‌ സ്റ്റെയിട്റ്റ് അല്ലെ?"
ചെറുപ്പക്കാരന്‍:   " അതെ. അത് തമിഴ്നാട് ചേര്‍ന്ന് "
ഞാന്‍:   " റംസാന്‍ മാസത്തിലും നുണ പറഞ്ഞു പറ്റിക്കാന്‍ ഇറങ്ങിയതാണ് അല്ലെ? ആന്ധ്ര പ്രദേശില്‍ ഇവിടെ നിന്നും ഏകദേശം 1000 കി. മീ. അകലെയുള്ള ഒരു സ്ഥാപനം കേവലം 25 കി. മീ. അകലെയാണെന്നു വരുത്താന്‍ താന്‍ കുറെ പാട് പെട്ടല്ലോ? കഷ്ടം തന്നെ."
 
ഏതായാലും ചെറുപ്പക്കാരനോടു തോന്നിയ നീരസം പുറത്ത് കാട്ടാതെ വീട്ടില്‍ കയറി ഒരു അഞ്ചു രൂപ നാണയം എടുത്തു ചെറുപ്പക്കാരന്റെ കയ്യില്‍ കൊടുത്തു. (ചോദിച്ചു വരുന്നവനെ മടക്കരുതല്ലോ! റംസാന്‍ മാസവും അല്ലെ!)
നാണയം പോക്കറ്റിലിട്ടു സ്ഥലം വിടാന്‍ തുടങ്ങിയ ചെറുപ്പക്കാരനോടു രശീതി എവിടെ എന്ന് ചോദിച്ചപ്പോള്‍ കയ്യിലിരുന്ന രെശീതി പുസ്തകം ഉയര്‍ത്തിക്കാട്ടി "ഇതിലെ മഷിക്ക് അഞ്ചുരൂപ ചെലവ് വരും" എന്ന് ചെറുപ്പക്കാരന്റെ  വെല്ലുവിളി.
 
അഞ്ചു രൂപ തിരികെ വാങ്ങി ചെറുപ്പക്കാരനോടു പോയ്ക്കോളാന്‍ പറഞ്ഞു. അപ്പോള്‍ ചെറുപ്പക്കാരന്‍  വീണ്ടും" നിങ്ങള്‍  സക്കാത്ത് തരില്ലേ?" സക്കാത്ത് ഇന്ന് ഏതായാലും കൊടുക്കുന്നില്ല എന്ന് പറഞ്ഞു മടക്കി അയച്ചു.
           തികഞ്ഞ യതീമുകളെ മാന്യമായി സംരക്ഷിച്ചു തൊഴിലധിഷ്ടിത വിദ്യാഭ്യാസം നല്‍കിയും പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ച്ചും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവക്കൊക്കെ ഇത്തരം ഈനാംപേച്ചി പിരിവുകാര്‍  തടസ്തമല്ലേ? യാതീമിന്റെ പേരിലുള്ള ഉദരപൂരണം ആണ് ഇക്കൂട്ടരുടെ ലക്‌ഷ്യം........................................!

Thursday, August 4, 2011

പ്രവചനങ്ങള്‍

1968 ലാണ് എന്ന് തോന്നുന്നു ഒരുദിവസം ഞാനും എന്‍റെ ബന്ധുവും സുഹൃത്തും ആയ സിറാജുദ്ദീന്‍ മുസ്ലിയാരും കൂടി പാലക്കാട്‌ ജില്ലയിലെ കുഴല്‍മന്നതിനടുത്തുള്ള ചിതലി എന്ന ഗ്രാമത്തില്‍ ഒരു വീട്ടില്‍ പോയിരുന്നു. അന്നവിടെ ഭാവി പറയുന്ന ഒരു തങ്ങള്‍ വരുന്നുണ്ടെന്നു  കേട്ടാണ് പോയത്. അദ്ദേഹത്തെ കണ്ടു  ചില കാര്യങ്ങള്‍ അറിയലാണ് ഉദ്ദേശം. ഞങ്ങള്‍ ചെല്ലുമ്പോള്‍ രാവിലെ ഒരു എട്ടു മണിയായിക്കാണും. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം ഏതാണ്ട് മുപ്പതോളം പേര്‍ അദ്ദേഹത്തെ കാത്തു അവിടെ ഉണ്ടായിരുന്നു. ഗൃഹനാഥനും സിറാജുദ്ദീന്‍ മുസ്ലിയാരുടെ ഒരു പരിചയക്കാരന്‍ ആയിരുന്നു. ഏതാണ്ട് പത്ത് മണിയായപ്പോള്‍ തങ്ങള്‍ എന്ന് പറയുന്ന ആള്‍ എത്തി. എഴുപതിനോടടുത്ത്ത പ്രായം. തോളില്‍ ഒരു തുണി സഞ്ചി തൂക്കിയിട്ടുണ്ട്‌. മുണ്ടും ജുബ്ബയും വേഷം. തൊപ്പിയും ധരിച്ചിട്ടുണ്ട്. മെലിഞ്ഞുണങ്ങിയ ഒരു ദേഹം.
 
ആചാരോപചാരങ്ങള്‍ക്ക് ശേഷം പ്രശ്നങ്ങള്‍ പറയാന്‍ തുടങ്ങിയത് മൌലവിയുടെ കൂടെ ചെന്ന ആള്‍ എന്നനിലയിലാവാം എന്നില്‍ നിന്നാണ്. ഒരു കുപ്പി ഗ്ലാസ്സില്‍ നിറയെ പച്ചവെള്ളം നിറച്ചു മുന്‍പില്‍ വെച്ചു. അതില്‍ നോക്കിയാണ് ഓരോരുത്തരുടെയും കാര്യങ്ങള്‍ പറയുന്നത്. പേരോ നാളോ മേല്‍വിലാസമോ ഒന്നും ചോദിക്കുന്നില്ല. എന്‍റെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി! ഞാന്‍ ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നുണ്ടെന്നും അത് ലഭിക്കാന്‍ ഇനിയും ഒരു അഞ്ചുകൊല്ലം കൂടി കാത്തിരിക്കണം എന്നും കിട്ടുമ്പോള്‍ സമൂഹത്തില്‍ ഏറെ മാന്യതയുള്ള ഒരു ജോലി തന്നെ ലഭിക്കുമെന്നും  അത് വരെ ക്ഷമയോടെ കാത്തിരിക്കണം  എന്നും പറഞ്ഞു. പോലീസില്‍ ചേരാന്‍ നില്‍ക്കരുതെന്നും ആ ജോലി മോനു നന്നാകില്ല എന്നും പറഞ്ഞു.(കാരണം എനിക്ക് എന്തെങ്കിലും ഒരു സര്‍ക്കാര്‍ ജോലി കിട്ടണം എന്നല്ലാതെ ഇന്ന ജോലി എന്നൊന്നും ഞാന്‍ കരുതിയിരുന്നില്ലല്ലോ! അതായിരിക്കണം അദ്ദേഹം അങ്ങിനെ പറഞ്ഞത്) പിന്നെ ഞങ്ങളുടെ വസ്തു വില്പനയുടെ കാര്യം, വിവാഹം  തുടങ്ങി മറ്റു പല കാര്യങ്ങളും അദ്ദേഹം പറഞ്ഞു.  തിരിച്ചു വരാന്‍ തുടങ്ങി അദ്ദേഹത്തിനു എന്തെങ്കിലും കൊടുക്കാന്‍ വേണ്ടി പോക്കറ്റില്‍ പരതുമ്പോള്‍ എനിക്ക് ഒന്നും ഇപ്പോള്‍ വേണ്ട എന്നും , ഇനി ഈ ആവശ്യത്തിനു ആരെങ്കിലും എന്തെങ്കിലും തന്നാല്‍ തന്നെ  നാഴി (ഏകദേശം 250 ഗ്രാം) അരിയോ അല്ലെങ്കില്‍ അതിന്റെ പണമോ മാത്രമേ സ്വീകരിക്കാന്‍ അനുവാദം ഉള്ളൂ എന്നും ആണ്. വളരെ അത്ഭുതം തോന്നി . ഞങ്ങളില്‍ നിന്നും ഒന്നും സ്വീകരിച്ചില്ല! ഞങ്ങള്‍ അപ്പോള്‍ തന്നെ മടങ്ങി.
 
ഒരു വര്‍ഷത്തിനകം തന്നെ തങ്ങള്‍ പറഞ്ഞപോലെ ഞങ്ങളുടെ വസ്തു വിലപനയും എന്‍റെ വിവാഹവും  നടന്നിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഞാനും എന്‍റെ  അയല്‍വാസിയും സുഹൃത്തും ആയ ഹംസയോടൊപ്പം ഞങ്ങള്‍ കല്ലെക്കാടുള്ള ആംഡ് റിസര്‍വ് ക്യാമ്പില്‍ പോലീസില്‍ ആളെ എടുക്കുന്നു എന്ന് കേട്ടു അതിനുവേണ്ടി പോയി, തങ്ങള്‍ പറഞ്ഞകാര്യം തത്കാലം മാറ്റിവെച്ചു. അന്ന് ചാട്ടം, ഓട്ടം, മരം കയറല്‍, എന്നിവയൊക്കെ വശമുള്ളവര്‍ക്കേ പോലീസില്‍ ചേരാന്‍ പറ്റുമായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടാളും ഹൈജമ്പ് വരെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. ഹൈജമ്പ് ചാടുമ്പോള്‍ സാധാരണ ചാടാറുള്ള ഉയരത്ത്തെക്കാള്‍  കുറവായിരുന്നിട്ടു കൂടി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ചാടാന്‍ കഴിഞ്ഞില്ല. രണ്ടു ചാന്‍സും കഴിഞ്ഞു. ഞങ്ങള്‍ അവിടെ തന്നെ തിരിച്ചു വരാതെ നിന്നിരുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് ഒരു ചാന്‍സ് കൂടി തന്നു. ഞാന്‍ എന്‍റെ സുഹൃത്ത് ഹംസയോടു  " ചാടിക്കോ ഞാന്‍ ഇല്ല. നിനക്ക് എന്തായാലും ഇത് കിട്ടും. എനിക്ക് കിട്ടില്ല." എന്നുപറഞ്ഞു അവനെ നിര്‍ബന്ധിച്ചു. അവന്‍ മനസ്സില്ലാ മനസ്സോടെ ചാടി പാസായി. പോലീസ് ആയി.  ഞാന്‍ റെവെന്യു വകുപ്പില്‍ കയറുന്നത് 1974 ല്‍ ആണ്. 2002 ല്‍ ഞാന്‍ വില്ലേജ് ഓഫീസര്‍ ആയും ഹംസ സബ് ഇന്‍സ്പെക്ടര്‍ ആയും റിട്ടയര്‍ ചെയ്തു ,ഒരേ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി കൊണ്ടിരിക്കുന്നു.